പേരാമ്പ്ര: കല്ലൂർ പാറക്കടവത്ത് പാലം വേണമെന്ന ആവശ്യമുയരുന്നു. കല്ലൂർ നിവാസികൾക്ക് വേളം,വടകര മേഖലകളിലേക്കും കുറ്റ്യാടി വഴി കണ്ണൂരിലേക്കും പുറവൂർ മുതുവണ്ണാച്ചവേളം നിവാസികൾക്ക് പേരാമ്പ്ര വഴി കോഴിക്കോടേക്കുമുള്ള യാത്ര ഇതോടെ എളുപ്പമാകും. ചങ്ങരോത്ത് പഞ്ചായത്തിലെ 13,14,15 വാർഡുകളിലെ ഇരു കരകളെയും തമ്മിൽ ബന്ധിപ്പിക്കുന്ന പാലം യഥാർത്ഥ്യമാകുന്നതോടെ പ്രദേശിക വികസനത്തിന് മുഖ്യ പങ്ക് വഹിക്കാൻ കഴിയും.
വർഷം തോറും ആയിരങ്ങൾ ചെലവിട്ട് തെങ്ങും കവുങ്ങും ഉപയോഗിച്ച് തടിയുടെ പാലം പഞ്ചായത്ത് വക നിർക്കാറാണ് പതിവ്. ചിലപ്പോൾ വർഷത്തിൽ രണ്ട് തവണയായും പാലം നിർമ്മിക്കേണ്ടി വന്നിട്ടുണ്ട്. എന്നാൽ ഭരണാനുമതി ലഭിച്ച പാലം എന്ന് യാഥാർത്ഥ്യമാകുമെന്നാണ് നാട്ടുകാരുടെ ചോദ്യം. കോൺക്രീറ്റ് പാലത്തിനായി 7.70 കോടിയുടെ ഭരണാനുമതി ലഭിച്ചതായി നാട്ടുകാർ പറഞ്ഞു. നാല് തൂണുകളിലായി 56.20 മീറ്റർ നീളത്തിലാണ് പാലം നിർമ്മാണം. 11 മീറ്റർ വീതിയുള്ള പാലത്തിൽ 7.5 മീറ്റർ വീതിയിൽ റോഡുണ്ടാകും. ഇരുഭാഗത്തും 100 മീറ്റർ നീളത്തിൽ അപ്രോച്ച് റോഡും നിർമ്മിക്കാനും പദ്ധതിയുണ്ട്. രണ്ടര പതിറ്റാണ്ടായി പ്രദേശവാസികൾ പാലത്തിനായി ജനകീയ കമ്മിറ്റി രൂപവത്കരിച്ച് രംഗത്തിറങ്ങിയിട്ട്. അപ്രാച്ച് റോഡ് നിർമ്മിക്കാൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ മൂന്ന് സെന്റ് സ്ഥലം വിലകൊടുത്ത് വാങ്ങുകയും ചെയ്തു. ചെറിയ സ്ഥലം കൂടി ഇതോട് ചേർന്ന് ഇനിയും വേണ്ടി വരും. പ്രളയകാലത്ത് വെള്ളം കയറുന്നത് കണക്കിലെടുത്ത് പാലത്തിന്റെ ഉയരം പുനർനിശ്ചയിച്ചിട്ടുണ്ട്. ഇതിനായി ആദ്യ അടങ്കൽ മാറ്റിയാണ് പുതിയത് തയ്യാറാക്കിയത്. പാലം യാഥാർത്ഥ്യമാക്കാൻ നടപടി വേണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.