കൽപ്പറ്റ: കേരളത്തിൽ നടക്കുന്നത് പാർട്ടി സെൽ ഭരണമാണെന്ന് ബി.ജെ.പി ദേശീയ നിർവാഹക സമിതി അംഗം ശോഭാ സുരേന്ദ്രൻ. വയനാട് പ്രസ് ക്ലബ്ബിൽ മാദ്ധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അവർ. കോടിക്കണക്കിന് രൂപയുടെ മരം മുറിച്ചു കടത്തി അഴിമതി നടത്തിയിട്ടും സർക്കാർ ഇടപെടാത്തത് പാർട്ടി സെൽ ഭരണം നടക്കുന്നതിന്റെ തെളിവാണ്. മന്ത്രിമാരുടെ മുകളിൽ അദൃശ്യ ശക്തിയായി പാർട്ടി സെൽ പ്രവർത്തിക്കുന്നു. പാർട്ടി നേതാക്കളെ മന്ത്രിമാരുടെ ഓഫീസുകളിൽ കുത്തിനിറച്ചിരിക്കുകയാണ്. ഈ അഴിമതികളെല്ലാം നടത്തുന്നത് സി.പി.ഐയും സി.പി.എമ്മും ഒത്തുചേർന്നാണ്. എല്ലാ വിഷയങ്ങളിലും അഭിപ്രായം പറയുന്ന കാനം രാജേന്ദ്രൻ മരംമുറി വിഷയത്തിൽ മാത്രം മൗനം പാലിക്കുകയാണെന്നും ശോഭാ സുരേന്ദ്രൻ കുറ്റപ്പെടുത്തി. മരംമുറി ഗൂഢാലോചനയ്ക്ക് നേതൃത്വം നൽകിയത് കൊണ്ടാണ് കാനത്തിന് മൗനം പാലിക്കേണ്ടി വരുന്നത്. ഈ തീവെട്ടിക്കൊള്ളക്ക് കഴിഞ്ഞ റവന്യൂ, വനം വകുപ്പ് മന്ത്രിമാരാണ് ഒത്താശ ചെയ്തു കൊടുത്തത്. ഇവർക്കെതിരെ കേസെടുത്ത് പ്രോസിക്യൂട്ട് ചെയ്യണം എന്നാണ് ഭാരതീയ ജനതാ പാർട്ടി ആവശ്യപ്പെടുന്നത്. ഇവർക്കെതിരെ കേസ് എടുക്കാതെ പാവപ്പെട്ട വനവാസികൾക്കെതിരെ കേസെടുത്തത് ഒരിക്കലും ന്യായീകരിക്കാനാവില്ല. ഇവിടെ വിവരാവകാശ നിയമപ്രകാരം വിവരങ്ങൾ നൽകിയവരെ ചുമതലയിൽ നിന്നും മാറ്റുകയാണ്. മാത്രമല്ല നിർബന്ധിച്ച് അവധിയിൽ പ്രവേശിപ്പിക്കുന്നു. കള്ളന്മാർക്ക് കുട പിടിച്ചില്ലെങ്കിൽ കാണിച്ചു തരാം എന്നാണ് പിണറായിയുടെ ഭാഷ്യം. സത്യസന്ധരായ ഉദ്യോഗസ്ഥരെ ബലിയാടാക്കി സർക്കാരിനെയും പാർട്ടിയെയും, വമ്പൻ സ്രാവുകളെയും രക്ഷിക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്. ജാനുവും സുരേന്ദ്രനുമായി ബന്ധപ്പെട്ട കോഴക്കേസ് കെട്ടുകഥ മാത്രമാണ്. യാതൊരുവിധ രേഖകളും ഇതുവരെയും ലഭിച്ചിട്ടില്ല. വലിയ പുകമറ സൃഷ്ടിക്കുകയാണ് സി.പി.എമ്മിന്റെ ലക്ഷ്യം. ചോദ്യം ചെയ്യലുകൾ പ്രഹസനമായി. ആഭ്യന്തരവകുപ്പിന് ബി.ജെ.പിയെ പ്രതിരോധത്തിലാക്കുക എന്ന ഗൂഢലക്ഷ്യമാണുള്ളതെന്നും അവർ പറഞ്ഞു. പത്രസമ്മേളനത്തിൽ ബി.ജെ.പി ജില്ലാ പ്രസിഡന്റ് സജി ശങ്കർ, ബി.ജെ.പി കൽപ്പറ്റ മണ്ഡലം പ്രസിഡന്റ് ടി.എം സുബീഷ് എന്നിവർ പങ്കെടുത്തു.