ആലപ്പുഴ: നാവിക സേനയുടെ ഡീകമ്മിഷൻ ചെയ്ത പടക്കപ്പൽ ആലപ്പുഴ ബീച്ചിലേക്ക് എത്തിക്കുന്നതിന് ബൈപ്പാസ് ഉപയോഗിക്കുന്നതിന് ആലപ്പുഴ പൈതൃക പദ്ധതി പ്രോജക്ട് അധികൃതർ ദേശീയപാത അതോറിറ്റിക്ക് വിശദമായ പ്ലാൻ സമർപ്പിക്കും. തടസങ്ങൾ പരിഹരിക്കുന്നത് സംബന്ധിച്ച് ജില്ലാ കളക്ടർ എ. അലക്‌സാണ്ടറുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനമെടുത്തത്.
ഫ്ളൈ ഓവറിൽ കപ്പൽ കയറ്റുന്നതിന്റെ സാങ്കേതിക വശങ്ങൾ ഉൾപ്പെടെയുള്ള റിപ്പോർട്ടാകും നൽകുക. കപ്പൽ കൊണ്ടുവരുന്ന ഏജൻസി നേരത്തെ സമർപ്പിച്ച അപേക്ഷയ്‌ക്കൊപ്പം വിശദമായ പ്ലാൻ ഉൾപ്പെടുത്തിയിരുന്നില്ലെന്ന് ദേശീയപാത അതോറിറ്റി പ്രതിനിധി യോഗത്തിൽ ചൂണ്ടിക്കാട്ടി. നേരത്തെ റോഡുമാർഗം കപ്പൽ എത്തിക്കുന്നതിനാണ് ഉദ്ദേശിച്ചിരുന്നതെങ്കിലും ലെവൽ ക്രോസിലൂടെ കടത്തിക്കൊണ്ടുപോകുന്നതിനായി സമർപ്പിച്ച അപേക്ഷയിൽ റെയിൽവേ അനുമതി നൽകാത്ത സാഹചര്യത്തിലാണ് ഫ്ളൈ ഓവർ ഉപയോഗിക്കുന്നതിന് ശ്രമം ആരംഭിച്ചത്.
കപ്പൽ കയറ്റിയ വാഹനം നിലവിൽ ബൈപ്പാസ് ടോൾ ബൂത്തിന് സമീപത്താണുള്ളത്. പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർ, ആലപ്പുഴ പൈതൃക പദ്ധതി, ഇൻകെൽ, ഫ്ളൈ ഓവർ നിർമ്മിച്ച കമ്പനിയുടെ പ്രതിനിധികൾ തുടങ്ങിയവരും യോഗത്തിൽ പങ്കെടുത്തു.