ആലപ്പുഴ: ഹിമവൽ സാനുക്കളോളം ഉയരത്തിൽ ജനമനസറിഞ്ഞ നേതാവാണ് വെള്ളാപ്പള്ളി നടേശനെന്ന് എഴുത്തുകാരൻ പെരുമ്പടവം ശ്രീധരൻ പറഞ്ഞു. എസ്.എൻ.ഡി.പി യോഗം, എസ്.എൻ ട്രസ്റ്റ് നേതൃസ്ഥാനത്ത് വെള്ളാപ്പള്ളി നടേശൻ 25 വർഷം പൂർത്തിയാക്കിയതിന്റെ ഭാഗമായി ഒരുവർഷം നീണ്ടുനിൽക്കുന്ന സാമൂഹ്യക്ഷേമ പദ്ധതികളുടെ ലോഗോ പ്രകാശനം
ഉദ്ഘാടനം
ചെയ്യുകയായിരുന്നു അദ്ദേഹം.
അനാദിയായ ധവള പ്രകാശം ഹൃദയത്തുടിപ്പുകളിലുള്ളതിനാലാണ് പാവപ്പെട്ടവന്റെ കണ്ണീരൊപ്പാൻ വെള്ളാപ്പള്ളിക്ക് കഴിയുന്നത്. അദ്ദേഹത്തിന്റെ പ്രസംഗങ്ങളും പ്രവൃത്തികളും കേരളത്തിന്റെ ചിന്താധാരയെ മാറ്റിമറിച്ചു. ഇതാണ് അധികാരകസേരയിൽ ഇരിക്കുന്നവർ കേരളത്തിന്റെ മനസറിയാൻ കണിച്ചുകുളങ്ങരയിലേക്ക് ഓടിയെത്തുന്നത്. ഇതിൽ തനിക്ക് അഭിമാനവും സന്തോഷവുമുണ്ട്. മലയാളത്തിലെ മികച്ച സാംസ്കാരിക പ്രസിദ്ധീകരണമായി യോഗനാദത്തെ മാറ്റണം. മലയാളത്തിലെയും സമുദായത്തിലെയും നവ എഴുത്തുകാർക്ക് അവസരം നൽകാനും സാംസ്കാരിക അവബോധം വളർത്താനും നിർണായക പങ്ക് യോഗനാദത്തിന് വഹിക്കാനാകുമെന്നും പെരുമ്പടവം പറഞ്ഞു.
ഇന്നലെ ആലപ്പുഴ പ്രിൻസ് ഹോട്ടലിൽ തിരുവനന്തപുരം മുതൽ പാലക്കാട് വരെയുള്ള ജില്ലകളിലെ യൂണിയൻ പ്രസിഡന്റുമാരുടെയും സെക്രട്ടറിമാരുടെയും യോഗത്തിലാണ് ലോഗോ പ്രകാശനം നടന്നത്. യൂണിയൻ പ്രസിഡന്റുമാരുടെയും സെക്രട്ടറിമാരുടെയും യോഗം ലീഗൽ അഡ്വൈസർ അഡ്വ. എ.എൻ. രാജൻ ബാബു ഉദ്ഘാടനം ചെയ്തു. യോഗം വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി അദ്ധ്യക്ഷനായി. ദേവസ്വം സെക്രട്ടറി അരയാക്കണ്ടി സന്തോഷ്, കൗസിലർമാരായ എ.ജി. തങ്കപ്പൻ, പി.ടി. മന്മഥൻ, ബേബിറാം, ഇ.എസ്. ഷീബ, പി.എസ്.എൻ. ബാബു, സന്ദീപ് പച്ചയിൽ, പ്രസന്നൻ ഇരിങ്ങാലക്കുട, പി. സുന്ദരൻ എന്നിവർ സംസാരിച്ചു.
ഉണർത്തിയത് കൂട്ടായ
പ്രവർത്തനം: വെള്ളാപ്പള്ളി
സമുദായത്തെ മൃതസഞ്ജീവനി കൊടുത്ത് ഉണർത്താനായത് കൂട്ടായ പ്രവർത്തനത്തിന്റെ ഫലമായാണെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. ഇതിൽ കർമ്മം ചെയ്യാൻ നിയോഗിക്കപ്പെട്ടയാൾ മാത്രമാണ് താൻ. സമുദായാംഗങ്ങളെ ഒരു മാലയിലെ മുത്തുമണികളാക്കി മുന്നോട്ട് കൊണ്ടുപോവുകയാണ്. ചില കല്ലുകടികൾ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. ഞാനെന്ന ഭാവം വെടിഞ്ഞ് ഞങ്ങളെന്ന ഭാവം ഉണ്ടായാലെ വിജയിക്കാനാവൂ. അറിവ് മാത്രം പോര തിരച്ചറിവും വേണം. സ്നേഹം കൊടുത്ത് സ്നേഹം വാങ്ങുന്ന പ്രവർത്തന ശൈലി തിരഞ്ഞെടുത്തില്ലെങ്കിൽ കാലം നമ്മെ തൂത്തെറിയും. സാങ്കേതിക കുരുക്കിൽപ്പെട്ട് സർക്കാർ സഹായം ലഭിക്കാത്തവർക്ക് സഹായമെത്തിക്കാൻ യോഗം പ്രവർത്തകർ തയ്യാറാകണമെന്നും വെള്ളാപ്പള്ളി പറഞ്ഞു.