അമ്പലപ്പുഴ: പരമ്പരാഗത ശൈലിയിൽ നിർമ്മിച്ചതും കരവിരുത് വൈദഗ്ദ്ധ്യം നിറഞ്ഞതുമായ കെട്ടിട സമുച്ചയങ്ങൾ സംരക്ഷിക്കണമെന്ന് ശരറാന്തലിന്റെ സർഗ സഭ ആവശ്യപ്പെട്ടു. ദേശീയപാത വികസനത്തിന്റെ ഭാഗമായി ഭൂമിഏറ്റെടുക്കപ്പെടുമ്പോൾ ആരാധനാലയങ്ങളുടെ മുഖദർശനമായി നിർമ്മിച്ചിരിക്കുന്ന നൂറ്റാണ്ടുകൾ പഴക്കമുള്ള മുഖമണ്ഡപം, പടിപ്പുരകൾ, ക്ഷേത്ര കളത്തട്ടുകൾ തുടങ്ങിയവ ഇടിച്ചുനിരപ്പാക്കാതെ അനുവദനീയമായ സ്ഥലങ്ങളിലേക്ക് മാറ്റി സ്ഥാപിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. നീർക്കുന്നം ക്ഷേത്ര കളത്തട്ടിൽ കൂടിയ യോഗത്തിൽ സഭാനാഥൻ രാജേഷ് സഹദേവൻ അദ്ധ്യക്ഷനായി. എസ്.കെ. പുറക്കാട്, എൽ. ചന്ദ്രിക, രാജിപ്രഭ, മധു.സി. പിള്ള, കെ. ദീപക്, അഡ്വ. ധന്യ ബാബു, ശിവദാസ്, ഹാരിസ് വണ്ടാനം, സി.കെ. ഷെരീഫ്, നിധിൽകുമാർ, ദേവൻ തുടങ്ങിയവർ സംസാരിച്ചു. സഭാനന്തരം കളത്തട്ടിന് ചുറ്റും സംരക്ഷണ വലയം തീർത്തു.