കായംകുളം: വാടകയ്ക്കെടുക്കുന്ന വാഹനങ്ങൾ വിൽക്കുകയും പണയം വയ്ക്കുകയും ചെയ്യുന്ന സംഘത്തിലെ ഒരാളെ കായംകുളം പൊലീസ് അറസ്റ്റ് ചെയ്തു.
കായംകുളം ചേരാവളളി കളീയ്ക്കൽ പുത്തൻ വീട്ടിൽ അബ്ദുൾ ഖാദർ കുഞ്ഞിന്റെ മകൻ അബ്ദുൾ റഷീദാണ് (38) അറസ്റ്റിലായത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു. കായംകുളം കണ്ണമ്പളളിഭാഗം വേലിയയ്യത്ത് വീട്ടിൽ ഇല്ല്യാസ് കുഞ്ഞിന്റെ ടൊയോട്ട ക്വാളിസ് വാഹനം കുറച്ചു ദിവസത്തെ ആവശ്യത്തിനായി വാടകയ്ക്ക് എടുത്ത ശേഷം പുതിയകാവ് ചിറ്റുമൂലയിലുളള മറ്റൊരാൾക്ക് 1,35,000 രൂപയ്ക്ക് പണയം വച്ച കേസിലാണ് അറസ്റ്റ്. കേസിലെ ഒന്നാം പ്രതിയായ കായംകുളം എം.എസ്.എം. സ്‌കൂളിന് സമീപം പട്ടന്റയ്യത്ത് വീട്ടിൽ മുഹമ്മദ് സഫിയാൻ ഒളിവിലാണ്.
വളളികുന്നത്ത് നിന്നും ആപ്പേ വാഹനം വാടകയ്ക്ക് എടുത്ത് പുത്തൻതെരുവിൽ പണയം വച്ചതും കായംകുളം ഹോബി തീയറ്ററിന് വടക്ക് വശത്ത് നിന്നും രണ്ട് എയ്‌സ് വാഹനങ്ങൾ പണയത്തിനെടുത്ത് പത്തനാപുരത്തും കരുനാഗപ്പളളിയിലുമായി പണയം വചച്തും ഉൾപ്പടെ നിരവധി പരാതികൾ ഇവർക്കെതിരെയുണ്ട്. ഉടമയറിയാതെ വ്യാജ വിൽപന കരാറുണ്ടാക്കിയാണ് തട്ടിപ്പ് നടത്തുന്നത്.
കായംകുളം സി.ഐ. മുഹമ്മദ് ഷാഫിയുടെ നേതൃത്വത്തിൽ, എസ്.ഐ. ആനന്ദ് കൃഷ്ണൻ, എസ്.ഐ. നിയാസ്, എ.എസ്.ഐ. നവീൻകുമാർ, സി.പി.ഒ. അരുൺ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.