ചേർത്തല: ചരിത്രം തിരിച്ചുപിടിക്കുകയെന്ന ദൗത്യം ഏറ്റെടുക്കേണ്ട കാലഘട്ടമാണിതെന്ന് മന്ത്റി പി.രാജീവ് പറഞ്ഞു. വയലാർ രക്തസാക്ഷി മണ്ഡപത്തിൽ പതാക ഉയർത്തലിന്റെ ഭാഗമായി ചേർന്ന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വാതന്ത്റ്യസമരത്തിൽ ബന്ധമില്ലാത്ത സംഘപരിവാറും കേന്ദ്ര ഭരണാധികാരികളും ചരിത്രം തിരുത്താനും ദുർവ്യാഖ്യാനം ചെയ്യാനുമാണ് ശ്രമിക്കുന്നത്. സമ്പൂർണ സ്വാതന്ത്റ്യമെന്ന മുദ്റാവാക്യം ആദ്യമായി കോൺഗ്രസിൽ ഉയർത്തിയത് കമ്യൂണിസ്​റ്റുകാരാണ്. പുന്നപ്ര–വയലാർ ഉൾപ്പെടെ തീഷ്ണമായ പോരാട്ടങ്ങൾ സംഘടിപ്പിക്കുകയും സ്വാതന്ത്റ്യാനന്തരം ഭരണഘടന തയ്യാറാക്കാൻ രൂപീകരിച്ച അസംബ്ലിയിൽ കമ്യൂണിസ്​റ്റുകാരൻ അംഗമാകുകയുംചെയ്തു. 1920കളിൽ സ്വാതന്ത്റ്യസമരം വിപുലമായപ്പോഴും ആർ.എസ്.എസ് അതിൽ പങ്കെടുത്തില്ല. സവർക്കർ ബ്രീട്ടീഷുകർക്ക് മാപ്പെഴുതിയത് മഹാഗാന്ധിയുടെ ഉപദേശം അനുസരിച്ചായിരുന്നെന്ന് ഒരു കേന്ദ്രമന്ത്റി പറഞ്ഞത് അടുത്തിടെയാണ്. ഗാന്ധി അക്കാലത്ത് ഇന്ത്യയിൽ എത്തിയിരുന്നില്ലായെന്നതാണ് ചരിത്രസത്യം. ഇങ്ങനെ ചരിത്രവസ്തുതകൾ തിരുത്താനുള്ള ശ്രമത്തിനെതിരെ ജാഗ്രത പുലർത്തണം. പുന്നപ്ര–വയലാറിലെ ഉൾപ്പെടെ സ്വാതന്ത്റ്യപ്പോരാളികൾ ഉയർത്തിയ മുദ്റാവാക്യത്തിന് വിപരീത ദിശയിലാണ് സംഘപരിവാർ രാജ്യത്തെ നയിക്കുന്നത് .കാർഷിക നിയമ പരിഷ്‌കാരങ്ങളും തൊഴിൽ നിയമഭേദഗതികളും അതിന് തെളിവാണെന്നും രാജീവ് പറഞ്ഞു.വാരാചരണ കമ്മിറ്റി പ്രസിഡന്റ് എൻ.എസ്. ശിവപ്രസാദ് അദ്ധ്യക്ഷത വഹിച്ചു.