# കൊക്കിലൊതുങ്ങാതെ നിരക്ക്
ആലപ്പുഴ: സ്കൂളുകൾ പുനരാരംഭിക്കുന്നതിനോടനുബന്ധിച്ച് വിദ്യാർത്ഥികളുടെ സുരക്ഷിത യാത്രയ്ക്ക് കെ.എസ്.ആർ.ടി.സി പ്രഖ്യാപിച്ച സ്റ്റുഡന്റ് ബോണ്ട് സർവീസ് നിരക്കുകൾ തീരുമാനിച്ചു. സാമൂഹ്യ പ്രതിബദ്ധത മുൻനിറുത്തി പ്രഖ്യാപിച്ച നിരക്കെന്ന് കെ.എസ്.ആർ.ടി.സി ആവർത്തിക്കുമ്പോഴും, ഇതിലും ഭേദം സ്കൂൾ ബസുകൾ അറ്റകുറ്റപണി പൂർത്തിയാക്കി ഇറക്കുന്നതാണെന്ന് വിദ്യാഭ്യാസ സ്ഥാപന അധികൃതർ പറയുന്നു.
നാല് ട്രിപ്പുകൾക്ക് 100 കിലോ മീറ്റർ വരെ സർവീസ് നടത്തുന്നതിന് പ്രതിദിനം 7,500 രൂപ നിരക്കിൽ മാസം (20 ദിവസം) 1,50,000 രൂപയാണ് കെ.എസ്.ആർ.ടി.സി നിശ്ചയിച്ചിരിക്കുന്നത്. 200 കിലോ മീറ്റർ പരിധിയിലേക്ക് ദൂരം കൂടിയാൽ മാസം 2 ലക്ഷം രൂപ നൽകണം. 40 കുട്ടികൾക്ക് 20 ദിവസം എന്ന കണക്കിൽ പ്രതിമാസ തുക മുൻകൂറായി അടയ്ക്കണം. റൂട്ട്, ദൂരം, ക്ലാസ് അനുസരിച്ച് നിരക്ക് കണക്കാക്കുന്നതിന് സ്കൂൾ അധികൃതർ ടൈം ടേബിൾ സെല്ലിലെ ചീഫ് ട്രാഫിക് ഓഫീസറെ ബന്ധപ്പെടണം.
സ്കൂളുകൾ പിൻവാങ്ങും
മുമ്പ് പത്ത് കിലോമീറ്ററിന് പ്രതിദിനം 5,900 രൂപ എന്ന് ധാരണ വന്നപ്പോൾ തന്നെ ഭൂരിഭാഗം സ്കൂളുകളും പിൻവാങ്ങിയിരുന്നു. ഏതാനും സ്കൂളുകളാണ് നിരക്ക് കുറയുകയാണെങ്കിൽ ആലോചിക്കാമെന്ന് മറുപടി നൽകിയത്. നിലവിൽ തീരുമാനിച്ചിരിക്കുന്ന നിരക്കിൽ കൈ കോർക്കാൻ സ്കൂളുകളെത്തുമെന്ന് പ്രതീക്ഷയില്ലെന്ന് കെ.എസ്.ആർ.ടി.സി അധികൃതർ തന്നെ പറയുന്നു.
കിലോമീറ്റർ - പ്രതിദിനം രൂപ - പ്രതിമാസം (20 ദിവസം)
100 വരെ - 7,500 - 1,50,000
101 - 120 വരെ - 8,000 - 1,60,000
121 - 140 വരെ - 8,500 - 1,70,000
141 - 160 വരെ - 9,000 - 1,80,000
161-180 വരെ - 9,500 - 1,90,000
181 - 200 വരെ - 10,000 - 2,00,000
""
സ്കൂൾ ബസിന് മാസം പരമാവധി 30,000 രൂപ ഡീസലിനും ഡ്രൈവറുടെയും ആയയുടെയും ശമ്പളം ഉൾപ്പzടെ 20,000 രൂപയുമാണ് ചെലവ് വരുന്നത്. ഈ സാഹചര്യത്തിൽ കെ.എസ്.ആർ.ടി.സി.യിലും കുറഞ്ഞ നിരക്കിൽ സ്കൂളിനുവേണ്ടി ബസ് ഓടാൻ തയാറാണ്.
ഷീബ്, സ്വകാര്യ ബസ് ഉടമ