ആലപ്പുഴ: ബീച്ച് സൗന്ദര്യവത്ക്കരണ നടപടികളുടെ ഭാഗമായി ബീച്ചിലെ മാലിന്യങ്ങൾ ഉടൻ നീക്കം ചെയ്യാനും നിർമാണ പ്രവർത്തനങ്ങൾ വേഗത്തിലാക്കാനും കളക്ടർ എ.അലക്‌സാണ്ടർ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. ബീച്ചിൽ സന്ദർശനം നടത്തി സ്ഥിതി വിലയിരുത്തിയശേഷം കളക്ടറേറ്റിൽ നടന്ന യോഗത്തിലാണ് കളക്ടർ നിർദേശം നൽകിയത്. വിജയ പാർക്കിന് സമീപം കെട്ടികിടക്കുന്ന മലിനജലവും മാലിന്യങ്ങളും ഉടൻ നീക്കം ചെയ്യാനും കാടു വെട്ടിത്തെളിക്കാനും നടപടി സ്വീകരിക്കണം. ബീച്ചിലെ നടപ്പാത രണ്ടു വശങ്ങളിലും ഇരിപ്പിട സൗകര്യത്തോടെ പുതുക്കി പണിയുന്നതിനായി പ്ലാൻ തയ്യാറാക്കാൻ ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന് നിർദേശം നൽകി. ബീച്ചിലെ നടപ്പാത കയ്യേറിയുള്ള കച്ചവടങ്ങൾ തടയും. കടകൾക്കായി പ്രത്യേക സ്ഥലം അനുവദിക്കും. കടകൾക്കെല്ലാം ഒരേ നിറം നൽകുകയും ശുചിത്വം ഉറപ്പാക്കുകയും ചെയ്യും. കടകളിലെ പ്ലാസ്റ്റിക് മാലിന്യങ്ങളും ഭക്ഷണ മാലിന്യങ്ങളും പ്രത്യേകമായി നിക്ഷേപിക്കുന്നതിന് ബിന്നുകൾ സ്ഥാപിക്കും. കച്ചവട സ്ഥാപനങ്ങളിൽ നിന്നുള്ള മാലിന്യം നീക്കുന്നതിന് ഏജൻസിയെ ചുമതലപ്പെടുത്തും. ഇതിന്റെ നിരക്ക് ഏജൻസിയുമായി ചർച്ച ചെയ്ത് വ്യാപാരികൾ തന്നെ നിശ്ചയിക്കണം. മാലിന്യ നീക്കത്തിന് കുടുംബശ്രീ പ്രവർത്തകരുടെ സേവനം തേടും. ടോയ്ലെറ്റ് നിർമ്മാണം വേഗത്തിലാക്കാനും യോഗത്തിൽ തിരുമാനമായി. സബ് കളക്ടർ സൂരജ് ഷാജി, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ, വ്യാപാരി പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.