ന്യൂഡൽഹി: നിയന്ത്രണ രേഖയ്ക്ക് സമീപം ചൈന സൈനിക വിന്യാസം തുടരുകയും നിർമ്മാണങ്ങൾ നടത്തുകയും ചെയ്യുന്നത് ആശങ്ക സൃഷ്ടിക്കുന്നതിനാൽ ഇന്ത്യയ്ക്ക് വിട്ടുവീഴ്ച ചെയ്യാനാകില്ലെന്ന് കരസേനാ മേധാവി ജനറൽ എം.എം.നരവനെ.
ചൈനയുടെ നിർമ്മാണ പ്രവർത്തനങ്ങൾ അവർ അവിടെ തുടരുമെന്ന സൂചനയാണ് നൽകുന്നത്. ചൈനക്കാർ അവിടെ തുടർന്നാൽ നമുക്കും തുടരേണ്ടി വരും. ചൈനക്കാർ ചെയ്യുന്നതിനെക്കാൾ മികച്ച രീതിയിൽ നമുക്കും നിർമ്മാണ - വികസന പ്രവർത്തനങ്ങൾ നടത്തേണ്ടി വരും. ഈ തണുപ്പുകാലത്തും ചൈന സൈനിക വിന്യാസം വർദ്ധിപ്പിക്കുന്നുണ്ടോ എന്ന് കർശന നിരീക്ഷണം വേണം.
കിഴക്കൻ ലഡാക്ക് അതിർത്തിയിലെ സംഘർഷത്തിന് കാരണം ചൈന കീഴ്വഴക്കങ്ങളും ധാരണകളും ലംഘിച്ച് നടത്തുന്ന സേനാ വിന്യാസമാണെന്ന് വിദേശകാര്യ മന്ത്രാലയവും വ്യക്തമാക്കിയിട്ടുണ്ട്. കൊവിഡ് ഭീതിയ്ക്കിടെ അതിർത്തിയിൽ ചൈന സംഘർഷത്തിന് മുതിർന്നത് എന്തുകൊണ്ടാണെന്ന് വ്യക്തമല്ല. ഇന്ത്യൻ സൈന്യം കൃത്യമായി തിരിച്ചടിച്ചതിനാൽ അവരുടെ ഉദ്ദേശ്യം നടപ്പായില്ല. അതിർത്തിയിലെ സംഘർഷം തുടർന്നാൽ കൃത്യമായ നിയന്ത്രണ രേഖയില്ലാത്ത മേഖലയിൽ ഈ ശീതകാലത്തും ഇരുപക്ഷവും നേർക്കുനേർ നിൽക്കുന്ന പ്രത്യേക സാഹചര്യമുണ്ടാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇന്റലിജൻസ്, സൈനിക നിരീക്ഷണം തുടങ്ങിയവയുടെ പ്രാധാന്യം മനസിലാക്കാൻ അതിർത്തിയിലെ സാഹചര്യങ്ങൾ ഉപകരിച്ചെന്നും ഭാവിയിൽ നടപ്പാക്കാനിരുന്ന സേനയിലെ ആധുനികവത്ക്കരണം ഉടൻ നടപ്പിലായെന്നും അദ്ദേഹം പറഞ്ഞു.
ഭീകരർ നുഴഞ്ഞുകയറാൻ സാദ്ധ്യത
താലിബാൻ ഭരണത്തിൽ വന്നതിനാൽ അഫ്ഗാൻ വംശജരായ ഭീകരർ ജമ്മു കാശ്മീരിലേക്ക് നുഴഞ്ഞ് കയറാനുള്ള സാദ്ധ്യതയുണ്ടെന്നും നരവനെ പറഞ്ഞു. മുമ്പും അതു സംഭവിച്ചിട്ടുണ്ട്. ഏത് സാഹചര്യങ്ങളെയും നേരിടാൻ ഇന്ത്യൻ സായുധസേന സജ്ജമാണ്. ജമ്മു കാശ്മീരിലെ ഉൾപ്രദേശങ്ങളിൽ വരെ ഭീകര പ്രവർത്തനങ്ങൾ പരിശോധിക്കുന്നതിനുള്ള ശക്തമായ സംവിധാനങ്ങൾ ഇന്ത്യൻ സേനയ്ക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു