nellad
നെല്ലാട് ഗാന്ധിഗ്രാം മരപ്പണി പരിശീലന കേന്ദ്രം

കോലഞ്ചേരി: പഠിക്കാൻ ആളുണ്ട്, പഠിപ്പിക്കാൻ സ്ഥാപനവുമുണ്ട്, പക്ഷേ തുറക്കാൻ അധികാരികൾ തയ്യാറല്ലെന്നുമാത്രം. നെല്ലാടിലെ ഗാന്ധിഗ്രാം തൊഴിൽ പരിശീലന കേന്ദ്രത്തിന്റെ ശനിദശ ഇനിയെങ്കിലും മാറുമോ?.പട്ടികജാതി, പട്ടികവർഗ വിഭാഗത്തിലെ യുവതീ യുവാക്കളെ സ്വയംതൊഴിൽ പരിശീലിപ്പിക്കുന്നതിന് തുടങ്ങിയ സ്ഥാപനമാണിത്.

മരപ്പണി, തയ്യൽ പരിശീലനത്തിനായി മഴുവന്നൂർ പഞ്ചായത്തിൽ നെല്ലാട് ഗാന്ധിഗ്രാം ഡെവലപ്‌മെന്റ് സൊസൈ​റ്റി (ജി.ഡി.എസ് ) 30 വർഷം മുമ്പാണ് മരപ്പണി പരിശീലനകേന്ദ്രം തുടങ്ങിയത്. എന്നാൽ ഇന്നിത് ഉദ്യോഗസ്ഥരുടെ അനാസ്ഥയിൽ നശിച്ചുകൊണ്ടിരിക്കുകയാണ്. വർഷങ്ങളായി നിർത്തിവച്ച മരപ്പണി പരിശീലനം പുനരാരംഭിക്കണമെന്ന് ആവശ്യവുമായി മുൻവർഷങ്ങളിൽ പരിശീലനം നേടിയവർ കളക്ടർക്ക് നിവേദനം നൽകിയിരുന്നു. കാരണമൊന്നുമില്ലാതെ മരപ്പണി പരിശീലനകേന്ദ്രം അടച്ചത് പട്ടികജാതി, പട്ടികവർഗവിഭാഗം യുവാക്കളോടുള്ള അവഗണനയാണെന്നാണ് പരാതി. കേന്ദ്ര പട്ടികജാതി പട്ടികവർഗ വകുപ്പിന്റെ ധനസഹായത്താൽ പ്രവർത്തിക്കുന്ന സ്ഥാപനത്തിന്റെ നടത്തിപ്പിലെ പോരായ്മയാണ് പരിശീലനം നിർത്താൻ കാരണം. തയ്യൽ പരിശീലനം നിലവിലുണ്ട്. പരിശീലകയുമുണ്ട്.

 സ്റ്റൈപ്പന്റോടെ പരിശീലനം

1990 മുതൽ മരപ്പണിയിൽ 12 യുവാക്കൾക്കും തയ്യലിൽ 12 യുവതികൾക്കുമാണ് സ്റ്റൈപ്പന്റോടെ ഒരു വർഷത്തെ പരിശീലനം നൽകിയിരുന്നത്. പരമ്പരാഗത തൊഴിൽ ഉപകരണങ്ങൾ ഉപയോഗിച്ച് മരപ്പണി പരിശീലനത്തോടൊപ്പം റീസോ, കട്ടിംഗ്, പ്ലെയ്‌നർ, കടച്ചിൽ, ഡ്രില്ലിംഗ്, പൊഴിക്കൽ, ഗ്രൈൻഡിംഗ് ഉൾപ്പെടെ ആധുനിക യന്ത്രങ്ങളിലുമാണ് ഇവിടത്തെ പരിശീലനം. കാർപെന്ററി ട്രേഡിൽ യോഗ്യതയുള്ള രണ്ട് പരിശീലകരുണ്ടായിരുന്നു. വനംവകുപ്പിൽനിന്ന് വാങ്ങുന്ന തേക്ക് ഉരുപ്പടിയിലായിരുന്നു നിർമ്മാണ പരിശീലനം. പരിശീലനം നേടിയവർ നിർമ്മിക്കുന്ന കട്ടിൽ, മേശ,കസേര ഉൾപ്പെടെയുള്ള ഉപകരണങ്ങൾ വിൽക്കുകയും സർക്കാർ സ്ഥാപനങ്ങൾക്ക് വിതരണം ചെയ്യുകയുമാണ് പതിവ്. കളക്ടർ ചെയർമാനായ സ്ഥാപനത്തിന്റെ ചുമതല കളക്ടറേ​റ്റിലെ എ.ഡി.സിക്കാണ്. ചാരി​റ്റബിൾ സൊസൈ​റ്റി ആക്ട് പ്രകാരം രജിസ്​റ്റർ ചെയ്തതാണ് സ്ഥാപനം. ഐ.​ടി.ഐ നിലവാരമുള്ള പഠനവും പരിശീലനവുമാണെങ്കിലും സ്ഥാപനത്തിൽനിന്ന് നൽകുന്ന സർട്ടിഫിക്ക​റ്റ് സർക്കാർ ജോലി സാദ്ധ്യതയ്ക്ക് പരിഗണിക്കാറില്ല. സ്വയം തൊഴിലിന് മാത്രമാണ് ഉപകരിക്കുന്നത്. എന്നാൽപോലും പഠിതാക്കളായി എത്താൻ നിരവധിപേർ ഇപ്പോഴും തയ്യാറാണ്.

 വർക്ക്‌ഷോപ്പ് തുടങ്ങണം

ഇവിടെ തൊഴിൽ പരിശീലനത്തിനൊപ്പം വർക്ക്‌ഷോപ്പും തുടങ്ങണം. പരിശീലനം നേടിയവർക്ക് തൊഴിൽ ലഭ്യമാക്കുന്നതിനും മികച്ചയിനം ഉപകരണങ്ങൾ നിർമ്മിച്ച് മിതമായ നിരക്കിൽ വിൽക്കുവാനും സർക്കാർ സ്ഥാപനങ്ങൾക്ക് ആവശ്യമായ ഉപകരണങ്ങൾ നിർമ്മിച്ച് നൽകുവാനും ഇതിലൂടെ സാധിക്കും. ഇത് സ്ഥാപനത്തിന് വരുമാനവുമാകും. കൂടാതെ സാങ്കേതിക വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥരേയോ വിരമിച്ചവരേയോ സ്ഥാപനത്തിന്റൈ നടത്തിപ്പ് ചുമതല ഏല്പിച്ചാൽ പ്രവർത്തനം കൂടുതൽ മെച്ചപ്പെടുത്താനാകും.

പി.ഐ. തങ്കപ്പൻ, പഴമ്പിള്ളിക്കുടി, നെല്ലാട്, പൂർവ വിദ്യാർത്ഥി