കൊച്ചി: കേരളത്തെ നടുക്കിയ പ്രണയപ്പകയുടെ ഇരയായിരുന്നു മാനസ. കോതമംഗലം ഇന്ദിരാഗാന്ധി ഡെന്റൽ കോളേജിലെ ഹൗസ് സർജനായ കണ്ണൂർ നാറാത്ത് സ്വദേശി പി.വി. മാനസയെ (24) മുൻ കാമുകനും നാട്ടുകാരനുമായ രഖിലാണ് വെടിവച്ചുകൊന്നത്. അവിടെ വച്ചുതന്നെ രഖിൽ തലയിൽ സ്വയം നിറയൊഴിച്ച് മരിക്കുകയും ചെയ്തു.
മാനസ വാടകയ്ക്ക് താമസിച്ചിരുന്ന കോതമംഗലം നെല്ലിക്കുഴിയിലെ വീട്ടിൽ കഴിഞ്ഞ ജൂലായ് 30നായിരുന്നു സംഭവം. രഖിലിന് തോക്ക് വിറ്റ സോനുകുമാറിനെയും ഇടനിലക്കാരൻ മനീഷ്കുമാറിനെയും ബീഹാറിൽ നിന്നാണ് പൊലീസ് പിടികൂടിയത്. തോക്ക് വാങ്ങാൻ ബീഹാറിലേക്ക് കൂട്ടുപോയ രഖിലിന്റെ സുഹൃത്ത് ആദിത്യനെ പിന്നീട് അറസ്റ്റുചെയ്തു. മൂവരും ഇപ്പോൾ റിമാൻഡിലാണ്.
പ്രണയം നിരസിച്ച വൈരാഗ്യത്തിൽ മാസങ്ങൾ ആസൂത്രണം നടത്തിയാണ് രഖിൽ മാനസയെ വകവരുത്തിയത്. കാർ വിറ്റ് ബീഹാറിൽ പോയി തോക്കുവാങ്ങി ഷൂട്ടിംഗും പരിശീലിച്ചു. മാനസയും കൂട്ടുകാരികളും വാടകയ്ക്ക് താമസിച്ച വീടിന് സമീപം മുറിയെടുത്ത് രഹസ്യനിരീക്ഷണം നടത്തി.
ഇരുവരും ഇടത്തരം കുടുംബത്തിൽ നിന്നുള്ളവരാണ്. നാട്ടിൽ വച്ചുള്ള പരിചയമാണ് പ്രണയത്തിലെത്തിയത്. മെഡിക്കൽ വിദ്യാഭ്യാസം വിജയകരമായി പൂർത്തിയാക്കാൻ ദിവസങ്ങൾ ശേഷിക്കെയാണ് ഒരു കുടുംബത്തിന്റെയാകെ പ്രതീക്ഷയായ മാനസയെ രഖിൽ ഇല്ലാതാക്കിയത്. കെട്ടിടങ്ങളുടെ ഇന്റീരിയർ ജോലികൾ കരാറെടുത്തു ചെയ്യുകയായിരുന്നു രഖിൽ.