raneesh
റനീഷ്

ആലുവ: മുക്കുപണ്ടം പണയം വച്ച് രണ്ടരലക്ഷം രൂപ തട്ടിയ കേസിൽ പെരുമ്പാവൂർ ചേലാമറ്റം റയോൺപുരം സ്രാമ്പിക്കൽ വീട്ടിൽ റെനീഷിനെ (40) ആലുവ പൊലീസ് അറസ്റ്റ് ചെയ്തു.

പെരുമ്പാവൂർ പോഞ്ഞാശ്ശേരി കാട്ടോളി പറമ്പിൽ സനീഷിനെ ഈ കേസിൽ നേരത്തെ പിടികൂടിയിരുന്നു. ആഗസ്റ്റ് 19ന് ആലുവ മാർക്കറ്റിനു സമീപമുള്ള കെ.പി.ബി നിധി എന്ന സ്ഥാപനത്തിലാണ് ഇവർ തട്ടിപ്പ് നടത്തിയത്. കമ്പനിപ്പടിയിലെ സ്വർണപ്പണയ സ്ഥാപനത്തിൽ നിന്ന് 90 ഗ്രാം സ്വർണം കെ.പി.ബി നിധിയിലേക്ക് മാറ്റി പണയം വയ്ക്കാൻ ആഗ്രഹമുണ്ടെന്ന് പറഞ്ഞ് ഇവർ മാനേജരെ സമീപിക്കുകയായിരുന്നു. കമ്പനിപ്പടിയിലുള്ള സ്ഥാപനത്തിന്റെ സ്റ്റാഫ് ആണെന്നു പറഞ്ഞ് ഒരാളെ പരിചയപ്പെടുത്തുകയും ചെയ്തു. തുടർന്ന് കമ്പനിപ്പടിയിലുള്ള സ്ഥാപനത്തിന്റെ മുന്നിലേക്ക് കെ.പി.ബി നിധിയുടെ മാനേജരെ വിളിച്ചുവരുത്തി സ്വർണമാണെന്ന് പറഞ്ഞ് മുക്കുപണ്ടം കൈമാറി രണ്ടര ലക്ഷത്തോളം രൂപ വാങ്ങി മുങ്ങുകയായിരുന്നു.

ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം പെരുമ്പാവൂരിൽ നിന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. പെരുമ്പാവൂർ, എറണാകുളം സൗത്ത്, കാലടി, അമ്പലപ്പുഴ സ്റ്റേഷനുകളിലായി പത്തോളം കേസുകളിലെ പ്രതിയാണ് റെനീഷ്.