കൊച്ചി: സിറ്റിഗ്യാസ് വിതരണവും ഗെയ്ൽ വാതക പൈപ്പ് ലൈൻ പദ്ധതി നിർവഹണവുമായി ബന്ധപ്പെട്ട തടസങ്ങൾ നീക്കാൻ മന്ത്രി പി. രാജീവിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനിച്ചു.
ഹൈബി ഈഡൻ എം.പി., എം.എൽ.എ. മാരായ പി.ടി. തോമസ്, ടി.ജെ. വിനോദ്, കൊച്ചി മേയർ അഡ്വ. എം. അനിൽ കുമാർ, ജില്ലാ കളക്ടർ ജാഫർ മാലിക് എന്നിവരും തൃക്കാക്കര, മരട്, കളമശേരി നഗരസഭകളിലെയും കൊച്ചി കോർപ്പറേഷനിലെയും ജനപ്രതിനിധികളും ഇന്ത്യൻ ഓയിൽ, അദാനി ഗ്യാസ് പ്രൈവറ്റ് ലിമിറ്റഡ്, കൊച്ചി സേലം പൈപ്പ് ലൈൻ പ്രൈവറ്റ് ലിമിറ്റഡ്, ദേശീയ പാത അതോറിറ്റി അധികൃതരും പങ്കെടുത്തു.
തീരുമാനങ്ങൾ
- കളമശേരി നഗരസഭ ആറാം വാർഡിൽ ഗ്യാസ് വിതരണത്തിനായി കുഴിയെടുക്കുന്നതിന് അനുമതി നൽകും.
- അഞ്ച് വാർഡുകളിൽ കുടി ഗ്യാസ് വിതരണത്തിന് ലൈൻ വലിക്കാൻ അനുമതി നൽകി.
- കെട്ടിക്കിടക്കുന്ന 2800 കണക്ഷൻ അപേക്ഷകൾ എത്രയും വേഗം പൂർത്തിയാക്കും.
- കളമശേരി വ്യവസായ എസ്റ്റേറ്റിൽ 800 മീറ്റർ പൈപ്പ് ലൈൻ നിർമ്മാണം ആരംഭിക്കാൻ അദാനിഗ്രൂപ്പിന് അനുമതി നൽകും.
- തൃക്കാക്കര നഗരസഭ വാർഡ് 28 ൽ ഗ്യാസ് പൈപ്പ് ലൈനു വേണ്ടി കുഴിയെടുത്തതിനെ തുടർന്ന് തകർന്ന റോഡുകൾ ഉടൻ പുന:സ്ഥാപിക്കാൻ അദാനി ലിമിറ്റഡിനോട് നിർദേശിച്ചു.
- ഇവിടെ 13 വാർഡുകളിലായി നൽകാനുള്ള 700 കണക്ഷനുകൾ മൂന്നു മാസത്തിനകം നൽകും.
- മരട് നഗരസഭയിൽ സെക്യൂരിറ്റി തുക വാങ്ങിയ ശേഷം ഒരു വാർഡിൽ പൈപ്പ് ലൈൻ ഇടുന്നതിന് അനുമതി നൽകാൻ മന്ത്രി നിർദ്ദേശിച്ചു.
- റോഡ് പൂർണരീതിയിൽ പുന:സ്ഥാപിക്കാനുള്ള ഉത്തരവാദിത്തം അദാനി ഗ്യാസിനായിരിക്കും.
- കൊച്ചി കോർപ്പറേഷനിൽ ആറു ഡിവിഷനുകളിൽ പൈപ്പ് ഇടൽ ആരംഭിക്കാനുള്ള നടപടി സ്വീകരിച്ചു.
- എറണാകുളം മെഡിക്കൽ കോളേജ് വഴി കടന്നു പോകുന്ന പൈപ്പ് ലൈന് എല്ലാ സുരക്ഷയും ഉറപ്പാക്കും.
- ഇവിടെ 15 ദിവസത്തിനകം നിർമ്മാണം പൂർത്തിയാക്കാനാകും.
പ്രത്യേക യോഗം ചേരും
ദേശീയ പാതയിൽ ഗെയിൽ പൈപ്പ് ലൈന് സമാന്തരമായി കൊച്ചി-സേലം ഇന്ധന പൈപ്പ് ലൈൻ കടന്നു പോകുന്നത് സംബന്ധിച്ച പ്രശ്നങ്ങൾ ചർച്ച ചെയുന്നതിന് ദേശീയ പാത അതോറിറ്റി, ഗെയ്ൽ, കെ.എസ് .എസ്.പി പ്രതിനിധികൾ പ്രത്യേക യോഗം ചേർന്ന് പരിഹാരം കണ്ടെത്താനും മന്ത്രി നിർദേശിച്ചു.