കുമ്പളങ്ങി: ഇല്ലിക്കൽ ദേവസ്വം യോഗം വക കുമ്പളങ്ങി ശ്രീഅർദ്ധനാരീശ്വര ക്ഷേത്രം 'അർദ്ധനാരീശ്വര ഭഗവാന് ഒരടിമണ്ണ്' പദ്ധതിയുടെ വിജയത്തിനായി താത്കാലിക കടവായ്പാ ബോണ്ട് പുറത്തിറക്കി. ശ്രീനാരായണഗുരുദേവൻ പ്രതിഷ്ഠ നിർവഹിച്ച ഇല്ലിക്കൽ ക്ഷേത്രത്തിലെ വികസന പ്രവർത്തനങ്ങൾക്കായാണ് പദ്ധതി. ഗുരുഭക്തനായ
കണ്ടശ്ശാംപറമ്പിൽ കെ.പി. രാജേശ്വരൻ കുമ്പളങ്ങിയുടെ ഹൃദയഭാഗമായ പഞ്ചായത്തിനടുത്ത് 15 സെന്റ് സ്ഥലവും വീടും മാതാപിതാക്കളുടെ സ്മരണാർത്ഥം ക്ഷേത്രത്തിലേക്ക് ഇഷ്ടദാനമായി സമർപ്പിച്ചിട്ടുണ്ട്. ഈ വസ്തുവിനോട് ചേർന്ന് കിടക്കുന്ന അദ്ദേഹത്തിന്റെ സഹോദരൻ കെ.പി. പവിത്രൻ വക 10 സെന്റ് സ്ഥലം വിലയ്ക്കു വാങ്ങി ക്ഷേത്രത്തിന് മുതൽക്കൂട്ടാക്കാനുള്ള പദ്ധതിയുടെ ഭാഗമായാണ് ഒരടിമണ്ണ് പദ്ധതി ആവിഷ്‌കരിച്ചത്. 2020 ഫെബ്രുവരി 28 ന് കൂടിയ ഇല്ലിക്കൽ ദേവസ്വം യോഗത്തിന്റെ പൊതുയോഗ തീരുമാനപ്രകാരം ഈ സ്ഥലത്തിന് വില നിശ്ചയിക്കുകയും ഇത് പ്രകാരം ഇല്ലിക്കൽ ദേവസ്വം യോഗത്തിന്റെ പേരിൽ കരാറാക്കുകയും ചെയ്തിരുന്നു. കരാർ കാലാവധി അവസാനിക്കാറായ സാഹചര്യത്തിലാണ് ചിരകാലാഭിലാഷമായ ഓഡിറ്റോറിയം സഫലീകരിക്കുന്നതിന്റെ ഭാഗമായാണ് ഒരടിമണ്ണ് പദ്ധതി ആവിഷ്‌കരിച്ചത്.
കോവിഡ് മഹാമാരി സൃഷ്ടിച്ച പ്രതിസന്ധി കൂടി കണക്കിലെടുത്ത് പദ്ധതിയെ വിജയത്തിലെത്തിക്കാനാണ് അർദ്ധനാരീശ്വര ഭഗവാന് ഒരടിമണ്ണ് എന്ന സംഭാവന കൂപ്പണിനൊപ്പം താത്കാലിക കടവായ്പ ബോണ്ടും പുറത്തിറക്കിയിട്ടുള്ളതെന്നും മുഴുവൻ ഭക്തജനങ്ങളും അഭ്യുദയകാംക്ഷികളും നാടിന്റെ അഭിമാനസ്തംഭമാകാൻ പോകുന്ന ഈ മഹാസംരംഭത്തിൽ പങ്കാളികളാകണമെന്നും ഇല്ലിക്കൽ ദേവസ്വം യോഗം ഭാരവാഹികളായ ഇ.വി. സത്യൻ, സി.കെ. വികാസ്, എൻ.എം.ഷൈജു എന്നിവർ അഭ്യർത്ഥിച്ചു.