കൊച്ചി: ക്ഷേത്ര പൂജാവിധികളിൽ പഠനം പൂർത്തിയാക്കിയ 22 സ്ത്രീകൾ ദീക്ഷ സ്വീകരിച്ച് പൂജാരിണിമാരായി. പഠനം തുടരുന്ന 13 പേർ കൂടി വൈകാതെ ദീക്ഷ സ്വീകരിക്കും. ജോത്സ്യൻ കെ.വി. സുഭാഷിന്റെ ശിക്ഷണത്തിൽ പഠിച്ചവരാണ് മൂവാറ്റുപുഴ ആയവന കലൂർ പേരമംഗലം നാഗരാജക്ഷേത്രത്തിലെ ചടങ്ങിൽ ദീക്ഷ സ്വീകരിച്ചത്.
ആകെ 65 പേർ ദീക്ഷ സ്വീകരിച്ചു. വീടുകളിൽ ഗണപതിഹോമം, ഭഗവതിസേവ എന്നിവ നടത്താൻ സ്ത്രീകൾക്ക് അവസരം ലഭിക്കും. സ്ത്രീപുരുഷ തുല്യതയ്‌ക്കും സ്ത്രീശാക്തീകരണത്തിനും ആദ്ധ്യാത്മിക രംഗത്തെ ചുവടുവയ്‌പാണിതെന്ന് കെ.വി. സുഭാഷ് പറഞ്ഞു. കൂടുതൽ സ്ത്രീകൾ പൂജാരംഗത്തേക്ക് വരുന്നുണ്ട്.
എല്ലാ ജാതിമതസ്ഥർക്കും സ്ത്രീപുരുഷന്മാർക്കും പ്രവേശിക്കാൻ അനുമതിയുള്ള നിലവറയാണ് പേരാമംഗലം നാഗരാജക്ഷേത്രത്തിലേത്. ആയില്യം നാളിൽ നടന്ന രൂപമാറ്റപ്രതിഷ്ഠയിലും കലശപൂജയിലും നൂറുകണക്കിന് പേരാണ് പങ്കെടുത്തത്.