കൊച്ചി: തീയില്ല, പുകയില്ല, ചിതറിക്കിടക്കുന്ന പച്ചക്കറികളുടെയോ ഭക്ഷ്യവസ്തുക്കളുടെയോ അംശം എങ്ങുമില്ല! 1500 പേർക്ക് ഭക്ഷണം ഉണ്ടാക്കിയ അടുക്കളയാണിതെന്ന് പറഞ്ഞാൽ വിശ്വസിക്കില്ല, അത്രയ്ക്ക് വൃത്തി. പത്തുരൂപ ഊണി​ന്റെ പെരുമയ്ക്കൊപ്പം അടുക്കളവിശേഷവും പരക്കുകയാണ്.

എറണാകുളം നോർത്ത് പരമാര റോഡിലെ സമൃദ്ധി @ കൊച്ചി ജനകീയ ഹോട്ടലിലെ കേന്ദ്രീകൃത അടുക്കളയുടെ പുറത്ത് സ്ഥാപിച്ചിരിക്കുന്ന രണ്ട് കൂറ്റൻ ബോയിലറിൽ നിന്നുള്ള നീരാവിയിലാണ് കൊച്ചി കോർപ്പറേഷന്റെ പത്തുരൂപ ഉച്ചയൂണിനുള്ള വിഭവങ്ങൾ പാകം ചെയ്യുന്നത്. അടുക്കളയ്ക്കകത്തുള്ള ആറു സ്റ്റീൽ വെസ്സലുകളിലേക്ക് കുഴലിലൂടെ ഈ നീരാവിയെത്തും. ഉയർന്ന ചൂടിലാണ് പാചകം. 40 മിനിറ്റിനകം 150 കിലോ അരിയുടെ തുമ്പപ്പൂചോറ് തയ്യാർ. ഇന്നലെ 250 കിലോ അരിയുടെ ചോറാണ് വേവിച്ചത്. കഞ്ഞിവെള്ളം വാൽവിലൂടെ ഒഴുക്കിക്കളയും. ആവി​യി​ൽ വെന്ത പച്ചക്കറികൾ പിന്നീട് അരപ്പു കൂടി ചേർത്ത് കറികളാക്കും. ഉരുളിയിലിട്ട് തേങ്ങ ചേർത്ത് വഴറ്റി കടുകുവറക്കലും കൂടി കഴിയുമ്പോൾ തോരനും കൂട്ടുകറിയും റെഡി.

പച്ചക്കറി അരിയാൻ, തേങ്ങ ചുരണ്ടാൻ, അമ്മിക്കല്ലിനെയും ആട്ടുകല്ലിനെയും വെല്ലുന്ന വിധത്തിൽ അരയ്ക്കാൻ, എല്ലാത്തിനും യന്ത്രങ്ങളുണ്ട്. കൂർക്കയുടെയും മറ്റ് കിഴങ്ങുവർഗങ്ങളുടെയും തൊലി സെക്കൻഡുകൾക്കുള്ളിൽ നീക്കംചെയ്യാനും മെഷീനുണ്ട്.

അഞ്ചുമിനിറ്റിനുള്ളിൽ 250 ഇഡ്ഡലി ഉണ്ടാക്കാൻ കഴിയുന്ന സ്റ്റീമറാണ് മറ്റൊരു സവിശേഷത. ആയാസമില്ലാതെ, അപകടഭീതിയില്ലാതെ ഈ അടുക്കളയിൽനിന്ന് കുടുംബശ്രീക്കാർക്ക് ഉല്ലാസത്തോടെ ജോലിചെയ്യാം.

കഴിഞ്ഞദിവസം മഞ്ജുവാര്യരാണ് കൊച്ചി കോർപ്പറേഷന്റെ പത്തുരൂപ ഊണ് പദ്ധതി ഉദ്ഘാടനം ചെയ്തത്. ഇന്നലെ വെളുപ്പിന് 5.50ന് അടുക്കള തുറന്നു. പത്തുമണിയോടെ ചോറും കറികളും തയ്യാറായി. സാമ്പാർ, രസം, കൂട്ടുകറി, നെല്ലിക്ക അച്ചാർ, പപ്പടം എന്നിവയായിരുന്നു വിഭവങ്ങൾ.

ഊണു കഴിക്കുന്നതിനായി രാവിലെ 11മുതൽ ആളുകൾ എത്തിത്തുടങ്ങി. കലൂരിലും പരിസരപ്രദേശങ്ങളിലുമുള്ളവരും വഴിയാത്രക്കാരും സംതൃപ്തിയോടെ ഇവിടെ ഇരുന്നുകഴിച്ചു. നട്ടുച്ച കഴിഞ്ഞതോടെ പാഴ്‌സൽ വാങ്ങാനുള്ളവരുടെ തിരക്കായി. 2.30ന് പാത്രങ്ങൾ കാലി.

അടുത്ത ആഴ്ചമുതൽ പ്രഭാതഭക്ഷണവും അത്താഴവും കൂടി ആരംഭിക്കലാണ് ലക്ഷ്യം.

കുടുംബശ്രീയുടെ അക്രഡിറ്റഡ് ഏജൻസിയായ എ.ഐ.എഫ്.ആർ.എച്ച്.എം അടുക്കള നടത്തിപ്പിനായി 45 പേർക്ക് പരിശീലനം നൽകി. 14 പേരാണ് ഡ്യൂട്ടി​യി​ലുള്ളത്.

20 ലക്ഷം

2000 ചതുരശ്രഅടി​യി​ലുള്ള അടുക്കള തയ്യാറാക്കാൻ എല്ലാ സംവി​ധാനങ്ങളും ഉൾപ്പെടെ ചെലവായത് 20 ലക്ഷം രൂപ. സ്റ്റീമറുകളും മറ്റ് ഉപകരണങ്ങളുമെല്ലാം കോയമ്പത്തൂരി​ൽ നി​ന്ന് കൊണ്ടുവന്നു.