fg

കൊച്ചി: ഭക്ഷ്യവസ്തുക്കൾ കൈകാര്യം ചെയ്യുന്ന കടകൾക്ക് മുന്നിൽ ഭക്ഷ്യസുരക്ഷാ ലൈസൻസ് നമ്പറോ രജിസ്ട്രേഷൻ നമ്പറോ

പ്രദർശിപ്പിക്കാത്തവ‌ർക്കെതിരെ ശക്തമായ നടപടി വരുന്നു. പരിശോധന ആരംഭിക്കാൻ ഭക്ഷ്യസുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥർക്ക് നി‌ർദ്ദേശം ലഭിച്ചു. ഭക്ഷ്യസുരക്ഷാ ഗുണനിലവാര നിയന്ത്രണ അതോറിറ്റിയുടെ (എഫ്.എസ്.എസ്.എ.ഐ) നിർദേശം ഒക്ടോബർ ഒന്നിന് പ്രാബല്യത്തിൽ വന്നു.

12 ലക്ഷത്തിൽ താഴെ വാ‌ർഷിക വരുമാനമുള്ള സ്ഥാപനങ്ങൾക്ക് രജിസ്ട്രേഷനും അതിന് മുകളിൽ വരുമാനമുള്ളവർക്ക് ലൈസൻസുമാണ് നൽകുന്നത്. ഈ നമ്പറുകൾ ഗുണഭോക്താക്കൾ കാണുന്ന തരത്തിൽ സ്ഥാപനങ്ങൾക്കു മുന്നിൽ പ്രദ‌ർശിപ്പിക്കണം. ഹോട്ടലുകൾ, റസ്റ്ററന്റുകൾ, തട്ടുകടകൾ, തുടങ്ങി എല്ലാ ഭക്ഷണ ശാലകളിലും ബേക്കറികൾ, മിഠായിക്കട, പലചരക്ക് കട തുടങ്ങി എല്ലാ റീട്ടെയിൽ സ്ഥാപനങ്ങളിലും ഇവ രേഖപ്പെടുത്തിയ ഭക്ഷ്യസുരക്ഷ ഡിസ്‌പ്ലേ ബോർഡുകൾ നിർബന്ധമാണ്. വീഴ്ച കണ്ടെത്തിയാൽ ആദ്യം മുന്നറിയിപ്പ്. ആവർത്തിച്ചാൽ 1 ലക്ഷം രൂപ പിഴയും ലൈസൻസ് സസ്പെൻഡ് ചെയ്യൽ അടക്കമുള്ള നടപടികളുമുണ്ടാകും.

ബില്ലുകൾ, രസീതുകൾ കാഷ് മെമ്മോ തുടങ്ങി എല്ലാ ബിസിനസ് രേഖകളിലും സ്ഥാപനത്തിന്റെ ഭക്ഷ്യസുരക്ഷാ ലൈസൻസ്, രജിസ്ട്രേഷൻ നമ്പർ എന്നിവ രേഖപ്പെടുത്തണമെങ്കിലും ഇത് ജനുവരി മുതലേ കർശനമാക്കൂ. എഫ്.എസ്.എസ്.എ.ഐയുടെ കർശന പരിശോധനയും ഉണ്ടാകും. ജി.എസ്.ടി, ഇ-വേ ബില്ലുകളിലും സർക്കാരിന്റെ കമ്പ്യൂട്ടർ രേഖകളിലും മാത്രമാണ് ഇളവുള്ളത്. സാവകാശം ആവശ്യപ്പെട്ട് വിവിധ വ്യാപാര സംഘടനകൾ എഫ്.എസ്.എസ്.എ.ഐക്ക് നിവേദനം നൽകിയ സാഹചര്യത്തിലാണ് ജനുവരി വരെ സമയം ദീർഘിപ്പിച്ചത്.

 ലക്ഷ്യം ജനങ്ങളുടെ സുരക്ഷ

ഭക്ഷ്യസുരക്ഷാ ലൈസൻസ്, രജിസ്ട്രേഷൻ നമ്പർ എന്നിവയിലൂടെ ഉപഭോക്താക്കൾക്ക് സ്ഥാപനത്തിന്റെ വിശദാംശങ്ങൾ ലഭിക്കും. എഫ്.എസ്.എസ്.എ.ഐ വെബ്സൈറ്റിലും ഫുഡ് സേഫ്റ്റി കണക്ട് ആപ്പിലും പരാതികൾ നൽകുമ്പോൾ ഈ നമ്പറുകൾ രേഖപ്പെടുത്തുന്നത് കൂടുതൽ ഫലപ്രദമാകും.

പി.ജെ.വർഗീസ്

ഡെപ്യൂട്ടി കമ്മിഷണർ,

ഭക്ഷ്യസുരക്ഷാ വകുപ്പ്

എറണാകുളം