മൂവാറ്റുപുഴ: കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി മൂവാറ്റുപുഴ ജനറലാശുപത്രിയിൽ ഓക്സിജൻ പ്ലാന്റ് നിർമ്മാണം പൂർത്തിയായതായി സീൻ കുര്യാക്കോസ് എം.പി അറിയിച്ചു. നിർമ്മാണം പൂർത്തിയാക്കിയ പ്ലാന്റ് എം.പി സന്ദർശിച്ചു. പി.എം.കെയർ ഫൗണ്ടേഷനിൽ നിന്ന് ഒരു കോടി ചെലവിലാണ് പ്ലാന്റ് നിർമ്മാണം പൂർത്തിയാക്കിയത്. പ്ലാന്റ് നിർമ്മാണം പൂർത്തിയായതോടെ ദിവസവും മണിക്കൂറിൽ 10 ലിറ്റർ വീതം നൂറുബെഡിന് ഓക്സിജൻ ലഭിക്കും. ദിവസവും 24,000 ലിറ്റർ ഓക്സിജൻ ലഭിക്കുവാൻ ശേഷിയുള്ളതാണ് പ്ലാന്റ്. നാഷണൽ ഹൈവേ അതോറിട്ടിക്കാണ് നിർമ്മാണ മേൽനോട്ടം. നഗരസഭ ചെയർമാൻ പി.പി.എൽദോസ്, വൈസ് ചെയർമാൻ സിനി ബിജു, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.എം.അബ്ദുൽ സലാം, വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജോസ് കുര്യാക്കോസ്, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർ പേഴ്സൺ നിസ അഷറഫ്, കൗൺസിലർ കെ.കെ.സുബൈർ , ആശുപത്രി സൂപ്രണ്ട് ഡോ. ആശ വിജയൻ ,ഹോസ്പിറ്റൽ മാനേജ്മെന്റ് കമ്മിറ്റി അംഗങ്ങളായ പി.എസ്. സലിം ഹാജി, കെ.എ നവാസ്, പി.എ ബഷീർ, ജേക്കബ് ഇരമംഗലത്ത്, എന്നിവരും പ്ലാന്റ് സന്ദർശിക്കാൻ ഒപ്പമുണ്ടായിരുന്നു.