കോലഞ്ചേരി: വിലകൂടിയ അലങ്കാര ഇനത്തിൽപ്പെട്ട തത്തകളെ കോലഞ്ചേരിയിൽനിന്ന് മോഷ്ടിച്ച കേസിൽ രണ്ടുപേർ അറസ്റ്റിൽ. കുമ്മനോട് പുത്തൻപുരക്കൽ വിപിൻ (32), കുമ്മനോട് തൈലാൻവീട്ടിൽ അനൂപ് (39) എന്നിവരെയാണ് പുത്തൻകുരിശ് പൊലീസ് അറസ്‌റ്റുചെയ്തത്. പെരിങ്ങോൾ ചിറമോളേൽ ജോസഫിന്റെ 75000 രൂപയോളം വിലവരുന്ന തത്തകളാണ് മോഷണം പോയത്. കഴിഞ്ഞ വ്യാഴാഴ്ച പുലർച്ചെയാണ് സംഭവം.
മോഷണസംലത്തിൽപ്പെട്ട അയ്യമ്പുഴ ചുള്ളി കോളാട്ടുകുടി ബിനോയിയെ വാഹനമോഷണക്കേസിൽ ഹിൽപാലസ് പൊലീസ് ഏഴാംതീയതി പിടികൂടിയിരുന്നു. വിപിനും ബിനോയിയും ചേർന്ന് മോഷ്ടിച്ച തത്തകളെ അനൂപിനെ വിൽക്കാൻ ഏൽപ്പിച്ചു. ഇയാൾ തൃപ്പൂണിത്തുറയിലെ ഒരാൾക്ക് തത്തകളെ വിറ്റു. മോഷണമുതലാണെന്നറിയാതെയാണ് ഇയാൾ തത്തകളെ വാങ്ങിയത്. ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശാനുസരണം രൂപീകരിച്ച പ്രത്യേകസംഘം നടത്തിയ ശാസ്ത്രീയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലാകുന്നത്. മോഷണത്തെ തുടർന്ന് സി.സി ടിവി. ദൃശ്യങ്ങൾ പരിശോധിച്ച് ജില്ലയിലെ മുഴുവൻ പക്ഷി വളർത്തൽ -വില്പന കേന്ദ്രങ്ങളിൽ പൊലീസ് പരിശോധന നടത്തിയിരുന്നു. പിടിയിലായവർ നിരവധി കേസുകളിലെ പ്രതിയാണ്. ഇൻസ്പെക്ടർ ടി. ദിലീഷ്, എസ്.ഐമാരായ ടി.എം. തമ്പി, സജീവ്, എസ്.സി.പി.ഒമാരായ ബി.ചന്ദ്രബോസ്, ഡിനിൽ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.