photo
പള്ളിപ്പുറം ക്ഷീര സഹകരണ സംഘത്തിൽ സൗരോർജ്ജ പദ്ധതി മന്ത്രി ജെ.ചിഞ്ചുറാണി ഉദ്ഘാടനം ചെയ്യുന്നു

വൈപ്പിൻ: ക്ഷീരഗ്രാമം പദ്ധതിയിൽ ഉൾപ്പെടുത്തി പള്ളിപ്പുറം ഗ്രാമ പഞ്ചായത്തിന് അമ്പതുലക്ഷം രൂപ അനുവദിച്ചതായി ക്ഷീര വികസന മൃഗസംരക്ഷണ മന്ത്രി ജെ.ചിഞ്ചുറാണി പറഞ്ഞു. സംസ്ഥാനത്ത് പദ്ധതിക്കായി തിരഞ്ഞെടുത്ത പത്ത് പഞ്ചായത്തുകളിൽ ഒന്നാണ് പള്ളിപ്പുറം. കെ.എൻ.ഉണ്ണിക്കൃഷ്ണൻ എം.എൽ.എ നിയമസഭയിൽ ഉന്നയിച്ച തീരദേശമേഖലയിലെ കന്നുകാലികളെ ബാധിക്കുന്ന രോഗങ്ങൾ പ്രതിരോധിക്കുന്നതിന് നടപടികളെടുക്കുമെന്നും മന്ത്രി വ്യക്തമാക്കി. പള്ളിപ്പുറം ക്ഷീര സഹകരണ സംഘത്തിൽ സജ്ജമാക്കിയ ഇരുപത് കിലോവാട്ട് സൗരോർജ്ജ പദ്ധതി ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
ക്ഷീര കർഷകർ നേരിടുന്ന ഉയർന്ന കാലിത്തീറ്റ വില, ഇൻഷ്വറൻസ് ഉൾപ്പെടെയുള്ള പ്രശ്‌നങ്ങളിൽ പരിഹാരനടപടികൾ ആരംഭിച്ചിട്ടുണ്ട്. മറ്റുസംസ്ഥാനങ്ങളിൽ നിന്നുള്ള പശുക്കളെ ഉൾപ്പെടെ എത്തിച്ച് ക്ഷീരോത്പാദനം വർദ്ധിതമാക്കും. ഊർജ്ജ ഉത്‌പോദാനത്തിൽ സ്വയം പര്യാപ്തത സൗരോർജ്ജ പദ്ധതിയിലൂടെ കൈവരിച്ചതുൾപ്പെടെ പള്ളിപ്പുറം ക്ഷീര സഹകരണ സംഘത്തിന്റെ നേട്ടങ്ങൾ മാതൃകാപരവും ഏറ്റവും അഭിനന്ദനീയവുമാണെന്നും മന്ത്രി പറഞ്ഞു. മികച്ച ക്ഷീര കർഷകൻ അഡ്വ. എസ്. അനിൽകുമാർ, മികച്ച ക്ഷീര കർഷക ഗീത കൂട്ടുകാട് എന്നിവരെ ആദരിച്ചു.ക്ഷീര സംഘത്തിന്റെ പ്രവർത്തനങ്ങൾക്കാവശ്യമായ ഇരുപത് കിലോവാട്ടിന്റെ സൗരോർജ്ജ പ്ലാന്റ് 10,08,900 രൂപ ചെലവിലാണ് സ്ഥാപിച്ചത്.
കെ. എൻ. ഉണ്ണിക്കൃഷ്ണൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് അംഗം അഡ്വ. എം.ബി.ഷൈനി, വൈപ്പിൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തുളസി സോമൻ, പള്ളിപ്പുറം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രമണി അജയൻ, അംഗം രാധിക സതീഷ്, പള്ളിപ്പുറം പഞ്ചായത്ത് സീനിയർ വെറ്ററിനറി സർജൻ എം.എസ്. അഷ്‌കർ, ക്ഷീര സഹകരണ സംഘം പ്രസിഡന്റ് സി.എച്ച്. ഗോപാലകൃഷ്ണൻ, സെക്രട്ടറി ജീമോൻ ലാസർ എന്നിവർ സംസാരിച്ചു. ക്ഷീര വികസന ഡയറ്കടർ വി.പി.സുരേഷ് കുമാർ സൗരോർജ്ജ പദ്ധതി ധനസഹായ വിതരണം നിർവഹിച്ചു. ഡെപ്യൂട്ടി ഡയറക്ടർ പി.പി.ബിന്ദുമോൻ, അസിസ്റ്റന്റ് ഡയറക്ടർ നിഷ വി.ഷെറീഫ് തുടങ്ങിയവർ പങ്കെടുത്തു.