തൃക്കാക്കര: സംസ്ഥാനത്തിന്റെ വിവിധ പ്രദേശങ്ങളിൽ കാക്കനാട് എത്തുന്നവർക്ക് ഇനി ആ ‘ശങ്ക’യ്ക്ക് ഇടമില്ലാതെ വരില്ല. തൃക്കാക്കര നഗരസഭയുടെ കീഴിൽ കാക്കനാട് കമ്മ്യൂണിറ്റി ഹാളിന് പടിഞ്ഞാറുവശം ലക്ഷങ്ങൾ മുടക്കി നവീകരിച്ച തൃക്കാക്കര നഗരസഭയുടെ പൊതു ശൗചാലയം തുറന്നുകൊടുക്കാൻ നഗരസഭ തീരുമാനിച്ചു. "ജില്ലാ ആസ്ഥാനത്തെത്തുന്നവർക്ക് ദുരിതം, ആ ‘ശങ്ക’ തീർക്കാൻ മാർഗമില്ലെന്ന" കൗമുദി വാർത്തയെത്തുടർന്നാണ് നടപടി. പുതിയ പൊതുശൗചാലയം നടത്തിപ്പുകാരന് വേണ്ടി ടെൻഡർ വിളിക്കുന്നതു വരെ പഴയ കരാറുകാരനെ ഏൽപ്പിക്കാനാണ് തീരുമാനം.
കളക്ടറേറ്റ്, ഇൻഫോപാർക്ക്, സ്മാർട്ടി സിറ്റി അടക്കം ഒട്ടേറെ സർക്കാർ, അർദ്ധസർക്കാർ, സ്വകാര്യ സ്ഥാപനങ്ങൾ കാക്കനാടുണ്ട്. ദിവസവും ആയിരക്കണക്കിന് ആളുകളാണ് കാക്കനാട്ടേക്ക് വിവിധ ആവശ്യങ്ങൾക്കായി എത്തുന്നത്. പൊതുശൗചാലയം ഇല്ലാത്തതിനാൽ സ്ത്രീകളാണ് ഏറെ വലഞ്ഞിരുന്നത്. ഇവിടെ എത്തുന്നവർക്ക് എത്തുന്നവർ പ്രാഥമികസൗകര്യങ്ങളില്ലാത്തതിനാൽ വിഷമിക്കുകയായിരുന്നു.നഗരസഭ മാസങ്ങൾക്ക് മുമ്പ് ഉദ്ഘാടനം ചെയ്‌തെങ്കിലും തുറന്നുകൊടുത്തിരുന്നില്ല. നഗരസഭാ ബസ് സ്റ്റാൻഡിൽ ബസ് തൊഴിലാളികൾക്കും പൊതുജനങ്ങൾക്കുമായി പൊതുശൗചാലയം തുറന്നെങ്കിലും പിന്നീട് അടച്ചുപൂട്ടുകയായിരുന്നു. പഴയ പഞ്ചായത്ത് ഭരണസമിതി പണികഴിപ്പിച്ചിരുന്ന പൊതു ശൗചാലയം ശോ​ച്യാ​വ​സ്ഥയെത്തുടർന്ന് പുതിയ ഭരണസമിതി കാക്കനാട് കമ്മ്യൂണിറ്റി ഹാളിന് പടിഞ്ഞാറുവശം ലക്ഷങ്ങൾ മുടക്കി തൃക്കാക്കര നഗരസഭയുടെ പൊതുശൗചാലയം നവീകരിച്ച് ഉദ്ഘാടനം ചെയ്‌തെങ്കിലും ഇതുവരെ തുറന്നു കൊടുക്കാഞ്ഞത് വിവാദമായിരുന്നു.

 നവീകരിച്ച പൊതു ശൗചാലയം തുറന്നുകൊടുക്കാൻ നിർദേശിച്ചിട്ടുണ്ട്.വരുന്ന കൗൺസിൽ യോഗത്തിൽ പുതിയ കരാറുകാരനായ ടെൻഡർ ചെയ്യുന്നതടക്കമുളള കാര്യങ്ങൾ തീരുമാനിക്കും.അതുവരെ പഴയ കരാറുകാരനാവും പൊതു ശൗചാലയം നടത്തിപ്പ്.പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാവില്ല.

എ.എ. ഇബ്രാഹിംകുട്ടി
നഗരസഭ വൈസ്.ചെയർമാൻ