കൊച്ചി: ജസ്റ്റിസ് ജെ.ബി.കോശി അദ്ധ്യക്ഷനായ ക്രിസ്ത്യൻ ന്യൂനപക്ഷ കമ്മിഷന് പരാതികളും നിവേദനങ്ങളുമായി ലഭിച്ചത് അഞ്ചര ലക്ഷത്തിലേറെ കത്തുകൾ. ദിവസവും പോസ്റ്റുമാൻ നിരവധി തവണ കത്തുകെട്ടുകളുമായി വരും. കൊച്ചി പനമ്പിള്ളി നഗറിലെ ഹൗസിംഗ് ബോർഡ് ബിൽഡിംഗിന്റെ രണ്ടാം നിലയിൽ പ്രവർത്തിക്കുന്ന കമ്മിഷനിലെ ഒരു മുറി കത്തുകളാൽ നിറഞ്ഞു. ഇത് കൈകാര്യം ചെയ്യാൻ ആകെയുള്ളത് രണ്ട് ക്ളാർക്കുമാരാണ്. ഒരു ഫിനാൻസ് ഓഫീസറും രണ്ട് പ്യൂൺമാരുമാണ് മറ്റ് ജീവനക്കാർ. ക്രൈസ്തവ വിദ്യാർത്ഥികൾക്ക് വരുമാനം നോക്കാതെ ഇ.ഡബ്ള്‌യു.എസ് സ്കോളർഷിപ്പ് ലഭ്യമാക്കണമെന്നും ജനസംഖ്യയുടെ 26 ശതമാനമെത്തിയ മുസ്ലീം വിഭാഗത്തിന്റെ ന്യൂനപക്ഷ പദവി നീക്കണമെന്നുമാണ് മിക്ക നിവേദനങ്ങളിലേയും ആവശ്യം. കുട്ടനാട്ടിലെ വെള്ളപ്പൊക്ക ദുരിതം, മലയോര ഭൂമി സംബന്ധമായ പ്രശ്നങ്ങൾ, വന്യമൃഗശല്യം, വനംവകുപ്പ് ഇടപെടലുകൾ, കടലാക്രമണ പ്രശ്നങ്ങൾ, മത്സ്യതൊഴിലാളി പ്രതിസന്ധികൾ എന്നിവ പ്രതിപാദിച്ചും കത്തുകൾ വരുന്നുണ്ട്.
ന്യൂനപക്ഷ സ്കോളർഷിപ്പിലെ 80:20 മുസ്ളീം -ക്രിസ്ത്യൻ അനുപാതത്തിലെ വിവേചനം വലിയ വിവാദം സൃഷ്ടിച്ച സാഹചര്യത്തിലാണ് കമ്മിഷനെ നിയോഗിച്ചത്. പ്രതിഷേധവുമായി നിരവധി ക്രിസ്ത്യൻ സംഘടനകളും പള്ളികളും രംഗത്തുവന്നതിന്റെ പ്രതിഫലനമായാണ് ഇത്രയുമധികം നിവേദനങ്ങൾ വരുന്നത്. ഇടവക തോറും പുരോഹിതർ കമ്മിഷന് പരാതികൾ അയയ്ക്കാൻ ആഹ്വാനം ചെയ്തിരുന്നു.
ജസ്റ്റിസ് ജെ.ബി.കോശി കമ്മിഷൻ
ക്രിസ്ത്യൻ ന്യൂനപക്ഷങ്ങളുടെ സാമൂഹ്യ, സാമ്പത്തിക, വിദ്യാഭ്യാസ പ്രശ്നങ്ങൾ പഠിക്കാൻ ജനുവരിയിൽ സംസ്ഥാന സർക്കാർ നിയോഗിച്ച ജുഡിഷ്യൽ കമ്മിഷൻ. മുൻ ഡി.ജി.പി ജേക്കബ് പുന്നൂസ്, രാഷ്ട്രപതിയുടെ മുൻ സെക്രട്ടറി ക്രിസ്റ്റി ഫെർണാണ്ടസ് എന്നിവർ അംഗങ്ങൾ. റിട്ട. ജില്ലാ ജഡ്ജി സി.വി.ഫ്രാൻസിസാണ് സെക്രട്ടറി.
ഇതുവരെ കിട്ടിയത് : 5.5 ലക്ഷം പരാതികൾ
കൈകാര്യംചെയ്യാൻ : 2 ക്ളാർക്കുമാർ
ഇത്രയധികം നിവേദനങ്ങൾ പ്രതീക്ഷിച്ചില്ല. ഇവ കൈകാര്യം ചെയ്യുക എളുപ്പമല്ല, ആൾബലവുമില്ല. പൊതുസ്വഭാവമുള്ള പരാതികൾ ഒന്നായി പരിഗണിക്കാനാണ് നോക്കുന്നത്.
ജസ്റ്റിസ് ജെ.ബി.കോശി
ചെയർമാൻ