# പിടികൂടിയത് 2.75 കോടി രൂപയുടെ സ്വർണം
നെടുമ്പാശേരി: കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ വ്യാഴാഴ്ച 5.25 കിലോഗ്രാം സ്വർണം കസ്റ്റംസ് എയർ ഇന്റലിജൻസും ഡയറക്ടറേറ്റ് ഒഫ് റവന്യു ഇന്റലിജൻസ് (ഡി.ആർ.ഐ) വിഭാഗവും നടത്തിയ പരിശോധനകളിൽ പിടികൂടി.
ദുബായിൽ നിന്നെത്തിയ വിമാനത്തിൽ ചെന്നൈയിൽനിന്ന് കയറി സ്വർണം കടത്തിയ നാലുപേരും ദുബായിൽനിന്ന് സ്വർണവുമായെത്തിയ യുവതിയുമാണ് പിടിയിലായത്. വിമാനത്താവളത്തിലെ കസ്റ്റംസ് വിഭാഗം നടത്തിയ പരിശോധനയിലാണ് ദുബായിൽ നിന്നെത്തിയ കാസർകോട് സ്വദേശി സറീന അബ്ദു പിടിയിലായത്. 3250 ഗ്രാം സ്വർണം ഇവർ വസ്ത്രത്തിനകത്ത് ഒളിപ്പിച്ച നിലയിലായിരുന്നു. ധരിച്ചിരുന്ന വസ്ത്രത്തിനകത്ത് സ്വർണം ഉരുക്കി തേച്ച് പിടിപ്പിച്ചിരിക്കുകയായിരുന്നു. സംശയിക്കാതിരിക്കാൻ ഇതിനുമീതെ മറ്റൊരു വസ്ത്രവും ധരിച്ചിരുന്നു. ഒരുവർഷംമുമ്പ് പാസ്‌പോർട്ട് സ്വന്തമാക്കിയ ഇവർ രണ്ടാംതവണയാണ് വിദേശയാത്ര നടത്തുന്നത്.
ഇതേവിമാനത്തിൽ നിന്ന് 573 ഗ്രാം സ്വർണം ഉടമസ്ഥനില്ലാതെ ഉപേക്ഷിക്കപ്പെട്ട നിലയിലും കണ്ടെത്തി.
ആഭ്യന്തര ടെർമിനൽവഴി സ്വർണം കടത്താൻ ശ്രമിച്ച നാലുപേർ ഡി.ആർ.ഐ നടത്തിയ പരിശോധനയിലാണ് പിടിയിലായത്. വിദേശത്തുനിന്നും കടത്തിക്കൊണ്ടുവന്ന സ്വർണം വിമാനത്തിൽ ഒളിപ്പിച്ചശേഷം യാത്രക്കാരൻ ചെന്നൈയിൽ ഇറങ്ങുകയായിരുന്നു. ഇവിടെനിന്ന് കയറിയ നാലുപേരാണ് ഈ സ്വർണമെടുത്ത് നെടുമ്പാശേരിവഴി പുറത്തുകടത്താൻ ശ്രമിച്ചത്. ഇത്തരത്തിൽ സ്വർണം കടത്താൻ ശ്രമിച്ച രമേഷ്. വി, സുരേഷ്ബാബു, ഷെയ്ഖ് മുഹമ്മദ് എന്നിവരിൽ നിന്നായി 335 ഗ്രാംവീതം സ്വർണവും ബാലൻ ഉമാശങ്കർ എന്നയാളിൽ നിന്നും 1100 ഗ്രാം സ്വർണവുമാണ് പിടികൂടിയത്.
വിമാനത്തിനകത്ത് സ്വർണം ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത് ഏത് സാഹചര്യത്തിലാണെന്ന് വ്യക്തമായിട്ടില്ല. പിടിക്കപ്പെടാൻ സാദ്ധ്യതയുണ്ടെന്ന സൂചന ലഭിച്ചതിനാലാകാം ഉപേക്ഷിച്ചതെന്ന് സംശയിക്കുന്നു. എന്നാൽ മുമ്പ് ചെയ്തതുപോലെ വിമാനത്തിനകത്തുനിന്നും ശുചീകരണ ജീവനക്കാരെയോ വിമാനത്തിലെതന്നെ ഏതെങ്കിലും ജീവനക്കാരെയോ ഉപയോഗപ്പെടുത്തി സ്വർണം പുറത്തെത്തിക്കാൻ പദ്ധതിയിട്ടിരുന്നോയെന്നും സംശയിക്കുന്നുണ്ട്. നീണ്ട ഇടവേളയ്ക്ക് ശേഷമാണ് ഇത്രയധികം സ്വർണം നെടുമ്പാശേരിയിൽ ഒറ്റയടിക്ക് പിടിയിലാകുന്നത്.