bus

നെടുമ്പാശേരി: സംസ്ഥാനത്ത് ഹൈഡ്രജൻ ഫ്യുവൽ സെൽ ബസ് സർവീസ് പദ്ധതിയുടെ ആദ്യഘട്ടം നെടുമ്പാശേരിയിൽ നിന്നാരംഭിക്കും. ഇവിടെ നിന്ന് തിരുവനന്തപുരത്തേക്കായിരിക്കും പൈലറ്റ് സർവീസ്. സംസ്ഥാന സർക്കാരിന് വേണ്ടി കെ.എസ്.ആർ.ടി.സിയുമായി ചേർന്ന് ഐ.ഒ.സിയുടെ നേതൃത്വത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. ഇതിനായി നെടുമ്പാശേരി വിമാനത്താവളത്തിലും തിരുവനന്തപുരത്തും യൂണിറ്റ് സ്ഥാപിക്കുന്നതിന് സ്ഥലം നൽകാൻ ഐ.ഒ.സി സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. സർക്കാരിന്റെ അപേക്ഷയെ തുടർന്നാണ് നടപടി. ഹൈഡ്രജൻ ഇന്ധനമാക്കിയുള്ള കൂടുതൽ വാഹനങ്ങൾ നിരത്തിലിറക്കാനുള്ള പദ്ധതിയുടെ ആദ്യഘട്ടം എന്ന നിലയിലാണ് ഇത് നടപ്പിലാക്കുന്നത്. അടുത്ത ആറ് മാസത്തിനകം പദ്ധതി ആരംഭിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഹൈഡ്രജൻ ഫ്യുവൽ സെൽ വാഹനം വികസിപ്പിക്കാനുള്ള പൈലറ്റ് പദ്ധതിക്കുള്ള കേരളത്തിന്റെ അപേക്ഷയിൽ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം നേരത്തേ അനുമതി നൽകിയിരുന്നു. ഇതിനായി 10 കോടി രൂപയാണ് സംസ്ഥാന സർക്കാർ വകയിരുത്തിയിട്ടുള്ളത്. ഗതാഗത വകുപ്പിന് കീഴിലെ ശ്രീചിത്ര തിരുനാൾ കോളേജ് ഒഫ് എൻജിനിയറിംഗും അനർട്ടും ചേർന്ന് തയ്യാറാക്കിയ പൈലറ്റ് പദ്ധതിയുടെ റിപ്പോർട്ട് വിദഗ്ധ സമിതി പരിശോധിച്ച ശേഷമാണ് കേന്ദ്രത്തിന് സമർപ്പിച്ചത്.

ഹൈഡ്രജൻ ഉൽപ്പാദനം, സംഭരണം, പദ്ധതിയുടെ കാര്യക്ഷമത, സാമ്പത്തിക നേട്ടം തുടങ്ങിയ കാര്യങ്ങൾ ഇതിൽ വ്യക്തമാക്കുന്നുണ്ട്. എൽ.എൻ.ജി, വെള്ളം, ജൈവ മാലിന്യം എന്നിവയിൽ നിന്ന് ഹൈഡ്രജൻ ഉൽപാദിപ്പിച്ച് പ്രത്യേക സംവിധാനം ഉപയോഗിച്ച് സെല്ലിൽ നിറച്ച് വാഹനത്തിൽ ഘടിപ്പിക്കുന്നതാണ് കേരളം സമർപിച്ച പദ്ധതി. ഹൈഡ്രജൻ ഫ്യുവൽ സെൽ ഉപയോഗിച്ച് പ്രവർത്തിപ്പിക്കുന്ന വാഹനങ്ങൾക്ക് ഇന്ധനക്ഷമത കൂടുതലായിരിക്കും. കൂടാതെ അന്തരീക്ഷ മലിനീകരണം ഗണ്യമായി കുറയും. ട്രെയിൻ, കപ്പൽ തുടങ്ങിയവയ്ക്കും ഹൈഡ്രജൻ സെൽ കൂടുതൽ പ്രയോജനം ചെയ്യും.

നിലവിൽ കൊച്ചി ബി.പി.സി.എല്ലിൽ എൽ.എൻ.ജിയിൽ നിന്ന് ഹൈഡ്രജൻ ഉൽപാദിപ്പിക്കുന്നുണ്ട്. മാലിന്യത്തിൽ നിന്ന് ഹൈഡ്രജൻ ഉൽപാദിപ്പിക്കാവുന്ന സാങ്കേതിക വിദ്യ ഐ.ഒ.സിക്കുമുണ്ട്. ഈ രണ്ട് സ്ഥാപനങ്ങളുടെ പങ്കാളിത്തവും കേരളം തേടിയിട്ടുണ്ട്. പദ്ധതി വിജയിച്ചാൽ ഗതാഗത രംഗത്ത് വൻ മാറ്റത്തിന് വഴിയൊരുക്കുമെന്നാണ് കണക്കാക്കുന്നത്.