cpm

ആലുവ: അതിർത്തി പുനർനിർണയിച്ച സി.പി.എം ആലുവ ഏരിയ കമ്മിറ്റിയുടെ തിരഞ്ഞെടുപ്പ് 25ന് നടക്കാനിരിക്കെ നേതാക്കളിൽ പലരും ആശങ്കയിലാണ്. കാലങ്ങളായി ഏരിയ കമ്മിറ്റിയംഗമായിരുന്ന പലരും പുറത്താകാനുള്ള സാദ്ധ്യതയുണ്ട്. പ്രവർത്തന രംഗത്തെ വീഴ്ച്ചകൾ മാത്രമല്ല, നേതാക്കളോടുള്ള വ്യക്തിപരമായ അനിഷ്ടവും ഒഴിവാക്കലിന് കാരണമാകുമെന്നതാണ് ചിലരെ ആശങ്കപ്പെടുത്തുന്നത്.

നിലവിലുള്ള ആലുവ ഏരിയ കമ്മിറ്റിക്ക് ഏഴ് ലോക്കൽ കമ്മിറ്റികളിൽ നിന്നായി 17 അംഗ കമ്മിറ്റിയാണുള്ളത്. ഇതിൽ കടുങ്ങല്ലൂർ ഗ്രാമപഞ്ചായത്തിൽപ്പെട്ട ഈസ്റ്റ്, വെസ്റ്റ് കമ്മിറ്റികൾ ഇനിമുതൽ കളമശേരി ഏരിയ കമ്മിറ്റിയുടെ ഭാഗമാകും. നെടുമ്പാശേരി എ.സിയിലായിരുന്ന നെടുമ്പാശേരി, ചെങ്ങമനാട്, കുന്നുകര, കാലടി എ.സിയുടെ ഭാഗമായിരുന്ന ശ്രീമൂലനഗരം കമ്മിറ്റികൾ ആലുവ എ.സിയിലേക്കും കൂട്ടിച്ചേർക്കും. ഇതോടെ ആലുവ എ.സിയിൽ ഒമ്പത് ലോക്കൽ കമ്മിറ്റികളാകും. കടുങ്ങല്ലൂരിൽ നിന്നുള്ള മൂന്ന് എ.സി അംഗങ്ങൾ ഒഴിവാക്കി ആലുവയിലെ നിലവിലുള്ള 14 ഉം പുതിയതായി വരുന്ന ലോക്കൽ കമ്മിറ്റികളിൽ നിന്നുള്ള 18 പേരുമടക്കം 32 എ.സി അംഗങ്ങൾ പേർ പുതിയ എ.സിയുടെ പരിധിയിലുണ്ട്.

സംസ്ഥാന കമ്മിറ്റിയുടെ നിർദ്ദേശപ്രകാരം ഏരിയ കമ്മിറ്റിയുടെ പരമാവധി അംഗങ്ങൾ 21 ആണ്. ഈ സാഹചര്യത്തിൽ നിലവിലുള്ള എ.സി അംഗങ്ങളിൽ 11 പേരെ ഒഴിവാക്കണം. ഇതിന് പുറമെ പുതിയ അംഗങ്ങൾക്കും അവസരം നൽകണം. പുതിയതായി ലോക്കൽ സെക്രട്ടറിമാരായവരും പോഷക സംഘടന ഭാരവാഹികളെയും പരിഗണിക്കണം. അപ്പോൾ ഒഴിവാക്കേണ്ടവരുടെ എണ്ണം പിന്നെയും കൂടും. ഇതാണ് നേതൃത്വത്തെ ആശയകുഴപ്പത്തിലാക്കുന്നത്. കമ്മിറ്റിയിൽ നിലനിൽക്കാൻ ഇതിനകം പലരും ചരടുവലികളാരംഭിച്ചിട്ടുണ്ട്. ജില്ലാ നേതാക്കളെ പ്രീതിപ്പെടുത്താനാണ് ശ്രമം. ജില്ല കമ്മിറ്റിയുടെ ശക്തമായ ഇടപെടൽ ഉണ്ടായാൽ മാത്രമെ ഏരിയ കമ്മിറ്റിയെ തിരഞ്ഞെടുക്കാൻ കഴിയൂ.

ആലുവ ലോക്കൽ കമ്മിറ്റിക്ക് നിശിത വിമർശനം

നഗരസഭ തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥികൾക്ക് കെട്ടിവച്ച കാശ്പോലും തിരിച്ചുകിട്ടാത്ത നഗരസഭയാണ് ആലുവയെന്ന് പൊതുചർച്ചക്കുള്ള മറുപടിയിൽ സംസ്ഥാന കമ്മിറ്റിയംഗം എം. സ്വരാജ് കുറ്റപ്പെടുത്തി. കേരളത്തിലെ ഒരു നഗരസഭയിലും പാർട്ടിക്ക് ഈ അവസ്ഥയുണ്ടായിട്ടില്ല. ഓരോ വാർഡിലും മുന്നണി സ്ഥാനാർത്ഥിക്ക് ലഭിച്ച വോട്ടുകൾ പരിശോധിക്കണം. ഓരോ തിരഞ്ഞെടുപ്പ് കഴിയുന്തോറും മുന്നണി സ്ഥാനാർത്ഥികൾക്ക് വോട്ട് കുറയുകയാണ്. നേതാക്കന്മാരുണ്ടായിട്ട് കാര്യമില്ല, ജനങ്ങളിലേക്ക് ഇറങ്ങിചെല്ലാൻ കഴിയണമെന്നും സ്വരാജ് ഓർമ്മപ്പെടുത്തി.

മുഖ്യമന്ത്രി ആഭ്യന്തരവകുപ്പ് ഒഴിയണമെന്ന്

ആഭ്യന്തര വകുപ്പ് മുഖ്യമന്ത്രി ഒഴിയണമെന്ന് കീ‌ഴ്‌മാട് നിന്നുള്ള പ്രതിനിധി ആവശ്യപ്പെട്ടു. വി.എസ് മുഖ്യമന്ത്രിയായിരിക്കെ കോടിയേരി ബാലകൃഷ്ണനായിരുന്നു ആഭ്യന്തരം കൈകാര്യം ചെയ്തത്. അതിനാൽ പൊലീസിനെ നിലക്ക് നിർത്താൻ കഴിഞ്ഞിരുന്നു. ഇപ്പോൾ കുത്തഴിഞ്ഞ അവസ്ഥയാണ്. പാർട്ടി പ്രവർത്തകരോടും നേതാക്കളോടും പൊലീസ് മാന്യമായല്ല പെരുമാറുന്നതെന്ന ആക്ഷേപം ആലുവ ലോക്കൽ കമ്മിറ്റിയിൽ നിന്നുള്ള പ്രതിനിധിയും ചർച്ചയിൽ ഉന്നയിച്ചു. സമരങ്ങളിൽ പങ്കെടുത്ത് കേസുകളിൽപ്പെടുമ്പോൾ പാർട്ടി ആവശ്യമായ സംരക്ഷണം നൽകുന്നില്ലെന്നും ആരോപണമുയർന്നു.


വനിത നേതാവിനെ 'വെട്ടാ'നുള്ള നീക്കം തടഞ്ഞ ഡി.സിക്ക് വിമർശനം

പോഷക സംഘടന ഏരിയ സെക്രട്ടറിയായിട്ടും കീഴ്മാട് ലോക്കൽ കമ്മിറ്റിയിൽ നിന്നും വെട്ടാൻ നടത്തിയ നീക്കം തടഞ്ഞ ജില്ലാ കമ്മിറ്റിക്കും വിമർശനം. എന്നാൽ കുറിക്കുകൊള്ളുന്ന മറുപടി നൽകി എം. സ്വരാജ് വിമർശകരുടെ വായടപ്പിച്ചു. ലോക്കൽ കമ്മിറ്റിയിൽ ദളിത കൂടിയായ പരാതിക്കാരിയെ നിലനിർത്തണമെന്ന് ഡി.സി നിർദ്ദേശിച്ചു. നിർദ്ദേശം നടപ്പാക്കിയെങ്കിലും ഏരിയ സമ്മേളനത്തിൽ ഡി.സി നിർദ്ദേശത്തെ ചോദ്യം ചെയ്യുകയായിരുന്നു. ലോക്കൽ കമ്മിറ്റിയെ സ്വതന്ത്രമായി തിരഞ്ഞെടുക്കാനുള്ള അവകാശം ഡി.സി തടഞ്ഞെന്നായിരുന്നു ആരോപണം.

ലോക്കൽ കമ്മിറ്റിയിലെടുത്തില്ല, ബ്രാഞ്ച് സെക്രട്ടറി രാജിവച്ചു

ആലുവ: സി.പി.എം കീഴ്മാട് ലോക്കൽ കമ്മിറ്റി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അഭിപ്രായ ഭിന്നത. ലോക്കൽ കമ്മിറ്റിയിലെടുക്കാതെ തഴഞ്ഞതിൽ പ്രതിഷേധിച്ച് സഹൃദയപുരം ബ്രാഞ്ച് സെക്രട്ടറി ഷാജി കണ്ടത്തിൽ സെക്രട്ടറി സ്ഥാനം രാജിവച്ചു.

ലോക്കൽ സമ്മേളനത്തിന് ശേഷം നടന്ന ആദ്യലോക്കൽ കമ്മിറ്റി ചേരുന്നതിന് തൊട്ടുമുമ്പാണ് രാജി നൽകിയത്. ഇതേതുടർന്ന് ആക്ടിംഗ് സെക്രട്ടറിയായി കെ.സി. ആന്റണിയെ എൽ.സി നിർദ്ദേശിച്ചു. ദീർഘനാളായി ബ്രാഞ്ച് സെക്രട്ടറിയായി പ്രവർത്തിക്കുന്ന ഷാജിയെ പരിഗണിച്ചില്ലെന്ന് മാത്രമല്ല, ഇതേബ്രാഞ്ചിലെ പുതിയ അംഗമായ സുമേഷ് റോയിയെ ലോക്കൽ കമ്മിറ്റിയിലേക്ക് എടുത്തതാണ് പെട്ടെന്നുള്ള രാജിക്ക് കാരണം. ഡി.വൈ.എഫ്.ഐ മേഖല സെക്രട്ടറിയെ പോലും എൽ.സിയിലേക്ക് പരിഗണിക്കാതെയാണ് കമ്മിറ്രിയംഗമായ സുമേഷ് റോയിയെ ഉൾപ്പെടുത്തിയത്.