കോലഞ്ചേരി: സി.പി.എം കോലഞ്ചേരി ഏരിയയിൽ ലോക്കൽ സമ്മേളനങ്ങൾ പൂർത്തിയായതോടെ ഏരിയ കമ്മിറ്റിയിൽ വ്യക്തമായ ആധിപത്യം നേടി ഔദ്യോഗിക പക്ഷം ഏരിയ കമ്മിറ്റിയുടെ നിയന്ത്രണം തിരിച്ചു പിടിക്കുന്നു. പതിനഞ്ച് വർഷം മുമ്പ് പുത്തൻകുരിശിൽ വച്ച് നടന്ന ഏരിയ സമ്മേളനത്തിലാണ് ഔദ്യോഗി്ക പക്ഷത്തിന് വർഷങ്ങളായി മേൽക്കൈ ഉണ്ടായിരുന്ന കമ്മിറ്റി നഷ്ടപ്പെട്ടത്. അതേ സ്ഥലത്ത് 30,31 തീയതികളിൽ നടക്കുന്ന സമ്മേളനത്തിൽ വീണ്ടും ഔദ്യോഗീക പക്ഷം കമ്മിറ്റിയുടെ നിയന്ത്രണം പിടിക്കുന്നത് യാദൃശ്ചികമാകാം. നിലവിൽ പട്ടിമറ്റം, കുന്നത്തുനാട്, കിഴക്കമ്പലം, ഐരാപുരം, കോലഞ്ചേരി, ഐക്കരനാട്, വെണ്ണിക്കുളം, പുത്തൻകുരിശ് പുതുതായി ഏരിയ കമ്മിറ്റിയിലേക്ക് ചേർത്ത അമ്പലമേട് ഉൾപ്പടെയുള്ള ലോക്കൽ കമ്മിറ്റികളിൽ മൃഗീയാധിപത്യം ഔദ്യോഗീക പക്ഷത്തിനുണ്ട്. തിരുവാണിയൂരിൽ ഔദ്യോഗീക പക്ഷത്തിന് മേൽക്കൈ ലഭിച്ചില്ലെങ്കിലും നിലവിൽ ലോക്കൽ സെക്രട്ടറിയായിരുന്ന കെ.എ. ജോസിനെ തന്നെ സെക്രട്ടറിയാക്കിയാണ് 13 ൽ 4 പേർ മാത്രമുള്ള ലോക്കൽ കമ്മിറ്റിയിൽ ഔദ്യോഗീക പക്ഷം കരുത്ത് തെളിയിച്ചത്. നിലവിൽ തിരുവാണിയൂർ പഞ്ചായത്ത് പ്രസിഡന്റായിരുന്ന സി.ആർ. പ്രകാശിനെ ലോക്കൽ കമ്മിറ്റിയിലെത്തിച്ചതും നേട്ടമായി. പട്ടിമറ്റത്ത് പി.ടി. കുമാരനും, കുന്നത്തുനാട്ടിൽ എൻ.വി. വാസുവും, കിഴക്കമ്പലത്ത് കെ.ജെ.വർഗീസും ഐരാപുരത്ത് വി.കെ. അജിതനും, ഐക്കരനാട്ടിൽ എം.കെ. മനോജും, പുത്തൻകുരിശിൽ എം.എ. വേണുവും, വെണ്ണിക്കുളത്ത് സനൽകുമാറും ഔദ്യോഗീക പക്ഷത്തിന്റെ കരുത്തുറ്റവരാണ്. നിലവിലുള്ള ഏരിയ സെക്രട്ടറി മാറുന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല. മാറ്റിയാൽ അദ്ദേഹത്തെ ജില്ലാ കമ്മിറ്റിയിലെടുത്ത് നവാഗതനാകും കോലഞ്ചേരി ഏരിയ സെക്രട്ടറിയാകുന്നത്.