ആലുവ: ആലങ്ങാട് യോഗം ട്രസ്റ്റിന്റെയും മണപ്പുറം മഹാദേവക്ഷേത്രം ഉപദേശക സമിതിയുടെയും നേതൃത്വത്തിൽ നിയുക്ത ശബരിമല മേൽശാന്തി എൻ. പരമേശ്വരൻ നമ്പൂതിരി, മാളികപ്പുറം മേൽശാന്തി ശംഭു നമ്പൂതിരി എന്നിവർക്ക് ആലുവ മണപ്പുറത്ത് സ്വീകരണം നൽകി. തുടർന്ന് ഇരുവരും മണപ്പുറം മഹാദേവ ക്ഷേത്രത്തിലും ഭജനമഠത്തിലും ദർശനം നടത്തി.
അൻവർ സാദത്ത് എം.എൽ.എ, ആലങ്ങാട് യോഗം ട്രസ്റ്റ് മാനേജിംഗ് ട്രസ്റ്റി കാമ്പിള്ളി ശങ്കരൻ വേണുഗോപാൽ, ചെയർമാൻ കെ. അയ്യപ്പദാസ്, സെക്രട്ടറി മധുസൂദനൻ, ട്രഷറർ ഹരീഷ് കണ്ണൻ, പെരിയസ്വാമി മോഹനചന്ദ്രൻ സ്വാമി, ട്രസ്റ്റികളായ കലാധരൻ, അജിത് കുമാർ, ക്ഷേത്രോപദേശക സമിതി ഭാരവാഹികളായ പ്രസിഡന്റ് നീലകണ്ഠൻ, ആലുവ നഗരസഭ കൗൺസിലർ എൻ. ശ്രീകാന്ത്, ബി.ജെ.പി ജില്ലാ വൈസ് പ്രസിഡന്റ് എം.എൻ. ഗോപി എന്നിവർ സ്വീകരിച്ചു. തോട്ടക്കാട്ടുകര അയ്യപ്പ സേവാസംഘം ഭജനമഠത്തിൽ പ്രസിഡന്റ് അച്യുതൻപിള്ള, സെക്രട്ടറി ഗോപാലകൃഷ്ണൻ എന്നിവർ സ്വീകരിച്ചു. മേൽശാന്തിയുടെ സഹോദരൻ വിഷ്ണുനമ്പൂതിരി, ശബരിമല മുൻ മേൽശാന്തി ദാമോദരൻ പോറ്റി എന്നിവർ കൂടെ ഉണ്ടായിരുന്നു.
ആലങ്ങാട് കോട്ടപ്പുറം സന്താനഗോപാലമൂർത്തി ക്ഷേത്രത്തിലും സ്വീകരണം നൽകി. ആലങ്ങാട് യോഗം ശ്രീമൂല സ്ഥാനമായ മുപ്പത്തടം കാമ്പിള്ളി ശ്രീധർമ്മശാസ്താ ക്ഷേത്രത്തിൽ മേൽശാന്തിമാർ ദർശനം നടത്തി. ട്രസ്റ്റ് ഭാരവാഹികൾക്കു പുറമെ ഉപദേശകസമിതി പ്രസിഡന്റ് ശിവൻകുട്ടി, സെക്രട്ടറി സരളബാബു, ട്രഷറർ സായ്പ്രസാദ് തുടങ്ങിയവർ ചേർന്ന് സ്വീകരിച്ചു. കടുങ്ങല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് മുട്ടത്തിൽ, പഞ്ചായത്ത് അംഗങ്ങളായ ജിഷ ബാബു, ബേബി സരോജം തുടങ്ങിയവർ സംബന്ധിച്ചു.
നല്ലപ്രഭാതം ഉണ്ടാകും: എൻ. പരമേശ്വരൻ പോറ്റി
ആലുവ: പ്രകൃതി ക്ഷോഭങ്ങളും മാറാരോഗവുമില്ലാത്തൊരു നല്ലപ്രഭാതം വരുമെന്ന് ശബരിമല നിയുക്ത മേൽശാന്തി എൻ. പരമേശ്വരൻ പോറ്റി പറഞ്ഞു. അതിനായി എല്ലാവർക്കും അയ്യപ്പസ്വാമിയുടെ അനുഗ്രഹം ഉണ്ടാകും.
ആലങ്ങാട് യോഗം ട്രസ്റ്റും മണപ്പുറം മഹാദേവക്ഷേത്രം ഉപദേശകസമിതിയും ആലുവ മണപ്പുറത്ത് നൽകിയ സ്വീകരണത്തിനുശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അതിപുരാതനമായ കണ്ടിയൂർ മഹാദേവക്ഷേത്രത്തിനടുത്ത് ജനിച്ചുവളർന്ന തനിക്ക് അതുപോലെ ചരിത്ര പ്രാധാന്യമുള്ള ആലുവ മഹാദേവ ക്ഷേത്രത്തിൽ ദർശനം നടത്താൻ കഴിഞ്ഞതിലും സ്വീകരണം ലഭിച്ചതിനും നന്ദിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.