പിറവം: നടക്കാവ്-കൂത്താട്ടുകുളം ഹൈവേയിൽ തിരുമാറാടി പഞ്ചായത്തിലെ പാലച്ചുവട്ടിലും വിവിധ സ്ഥലങ്ങളിലും പൊട്ടിയ കുടിവെള്ള പൈപ്പുകൾ മാറ്റി സ്ഥാപിച്ച് ജലവിതരണം പുനരാരംഭിച്ചു. ഇതുസംബന്ധിച്ച് പൊതുമരാമത്ത് വകുപ്പും വാട്ടർ അതോറിറ്റിയും തമ്മിൽ നിലനിന്ന തർക്കം ദിവസങ്ങളോളം നാട്ടുകാരെ കുടിവെള്ളം കിട്ടാതെ ബുദ്ധിമുട്ടിപ്പിച്ചിരുന്നു. റോഡ് കുഴിക്കണമെങ്കിൽ പി.ബ്ല്യു.ഡിക്ക് വാട്ടർ അതോറിറ്റി വലിയ തുക അടക്കേണ്ടതുണ്ട്. ഇതിനുള്ള ഫണ്ട് ലഭ്യമല്ല എന്ന കാരണത്താലാണ് പൊട്ടിയ പൈപ്പുകൾ മാറ്റി സ്ഥാപിക്കുന്നതിന് കാലതാമസം നേരിട്ടത്. തുടർന്ന് എം.എൽ.എയും തിരുമാറാടി പഞ്ചായത്ത് ഭരണസമിതിയും ഇടപെട്ടതിലൂടെയാണ് പരിഹാരമായത്.