കൊച്ചി: കോട്ടയം സ്വദേശി നേവിസിന്റെ കൈകൾ ഇനി കർണാടക സ്വദേശി ബസവന ഗൗഡയുടെ ജീവിതത്തിന് തുണയാകും. മസ്തിഷ്‌ക മരണം സംഭവിച്ച നേവിസിന്റെ ഇരു കൈകളും അമൃത ആശുപത്രിയിൽ നടന്ന ശസ്ത്രക്രിയയിലാണ് ഇരു കൈകളും നഷ്ടമായ കർണാടക സ്വദേശി ബസവന ഗൗഡ (34) യുടെ ശരീരത്തിൽ തുന്നിച്ചേർത്തത്. റൈസ് മില്ലിൽ ബോയിലർ ഓപ്പറേറ്ററായിരുന്ന ഗൗഡയ്ക്ക് 2011 ജൂലായിൽ വൈദ്യുതാഘാതമേറ്റതിനെ തുടർന്നാണ് കൈകൾ മുറിച്ചു നീക്കേണ്ടി വന്നത്. 2016ലാണ് ഗൗഡ കൈമാറ്റിവയ്ക്കാനായി അമൃത ആശുപത്രിയെ സമീപിക്കുന്നത്. സെപ്തംബർ 25ന് മസ്തിഷ്‌ക മരണം സംഭവിച്ച നേവിസിന്റെ അവയവങ്ങൾ ദാനം ചെയ്യാൻ മാതാപിതാക്കൾ തീരുമാനിച്ചത് ഗൗഡയ്ക്ക് തുണയായി. നേവിസിന്റെ ഹൃദയം, കരൾ, വൃക്കകൾ, കോർണിയ എന്നിവയും ദാനം ചെയ്തിരുന്നു.
"കൈകൾ നൽകാമെന്ന് ആശുപത്രി അധികൃതർ പറഞ്ഞപ്പോൾ ആദ്യം വിശ്വസിച്ചില്ല. കൈകൾ തന്ന നേവിസിന്റെ കുടുംബത്തോടും തുന്നിച്ചേർത്ത ആശുപത്രി അധികൃതരോടും അങ്ങേയറ്റം നന്ദിയുണ്ട്," തുന്നിച്ചേർത്ത കൈകൾ ഉയർത്തി ബസവന ഗൗഡ പറഞ്ഞപ്പോൾ സമീപം തൊഴുകൈകളോടെ ഭാര്യ അനിതയും മാതാപിതാക്കളായ ജയമ്മയും രാമകൃഷ്ണ റെഡ്ഡിയും ഉണ്ടായിരുന്നു.
അമൃതയിൽ നടന്ന ഒൻപതാമത് കൈമാറ്റിവയ്ക്കൽ ശസ്ത്രക്രിയയാണിതെന്ന് പ്ലാസ്റ്റിക് സർജറി വിഭാഗം തലവൻ ഡോ. സുബ്രഹ്മണ്യ അയ്യർ പറഞ്ഞു. തുന്നിച്ചേർത്ത കൈക്ക് ഒരു വർഷത്തിനകം സാധാരണ നിലയിൽ പ്രവർത്തിക്കാനാകും. അമൃതയിൽ ആറുപേരാണ് കൈകൾക്കായി കാത്തിരിക്കുന്നത്. കൈകൾ ദാനം ചെയ്യാൻ കൂടുതൽ പേർ മുന്നോട്ട് വരേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. അമൃത ആശുപത്രി മെഡിക്കൽ ഡയറക്ടർ ഡോ. പ്രേം നായർ, ഡോ. മോഹിത് ശർമ്മ, ഡോ. ആർ രാജേഷ് എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.