ആലുവ: വ്യാജ ബിരുദ സർട്ടിഫിക്കറ്റുമായി വിദേശത്തു പോകാൻ ശ്രമിച്ച വിദ്യാർത്ഥികൾ നെടുമ്പാശേരി വിമാനത്താവളത്തിൽ പിടിയിലായ കേസിൽ ഇവർക്ക് സർട്ടിഫിക്കറ്റ് സംഘടിപ്പിച്ചു നൽകിയ പാലക്കാട് തൃത്താല കല്ലുങ്ങൽ വളപ്പിൽ നഫ്‌സലിനെ (38) പൊലീസ് അറസ്റ്റ് ചെയ്തു. ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് ഇയാളെ പിടികൂടിയത്.
90,000 രൂപ വീതം വാങ്ങി രണ്ട് വിദ്യാർത്ഥികൾക്ക് മധുര കാമരാജ് യൂണിവേഴ്‌സിറ്റിയുടെ വ്യാജ ബിരുദ സർട്ടിഫിക്കറ്റും മഹാരാഷ്ട്രയിൽ നിന്നുള്ള പ്ലസ്ടു സർട്ടിഫിക്കറ്റും എത്തിച്ച് നൽകിയത് നഫ്‌സലാണ്. ലണ്ടനിൽ ഹോസ്റ്റൽ മെസ്സിൽ കുറച്ചു കാലം ജോലി ചെയ്തിരുന്ന ഇയാൾ അവിടെ വച്ച് പരിചയപ്പെട്ട ഹൈദരാബാദ് സ്വദേശിയിൽ നിന്നാണ് വ്യാജ സർട്ടിഫിക്കറ്റ് വാങ്ങിയത്. ഹൈദരാബാദിൽ നിന്ന് കൊറിയർ വഴി വന്ന സർട്ടിഫിക്കറ്റുകൾ നഫ്സൽ വിദ്യാർത്ഥികൾക്ക് കൈമാറുകയായിരുന്നു. ലഭിച്ച പണത്തിൽ 60,000 രൂപ ഹൈദരാബാദ് സ്വദേശിക്കു നൽകി. വിദ്യാർത്ഥികൾക്ക് സർട്ടിഫിക്കറ്റുകൾ വേണമെന്ന് ഒരു സുഹൃത്ത് വഴിയാണ് അറിഞ്ഞതെന്ന് പ്രതി പൊലീസിനോട് പറഞ്ഞു.
പ്രതിയുടെ വീട്ടിൽ പ്രത്യേക അന്വേഷണ സംഘം പരിശോധന നടത്തി. യു.കെയിലെ കിംഗ്സ്റ്റൺ യൂണിവേഴ്‌സിറ്റിയിൽ എം.എസ്‌സി. ഇന്റർനാഷണൽ ബിസിനസ് മാനേജ്‌മെന്റ് സ്റ്റഡീസിന് ചേരുന്നതിനാണ് ഇയാൾ വ്യാജ സർട്ടിഫിക്കറ്റ് തരപ്പെടുത്തി നൽകിയത്.
ഇൻസ്‌പെക്ടർ പി.എം. ബൈജു, സബ് ഇൻസ്‌പെക്ടർ അനീഷ് കെ. ദാസ്, എസ്.സി.പി.ഒ മാരായ നവീൻ ദാസ്, ജിസ്‌മോൻ, കുഞ്ഞുമോൻ തുടങ്ങിയവരാണ് അന്വഷണ സംഘത്തിലുളളത്. യു.കെയിലേക്ക് പോകാനെത്തിയ ഏഴു വിദ്യാർത്ഥികളെയാണ് അടുത്തടുത്ത ദിവസങ്ങളിലായി വ്യാജ സർട്ടിഫിക്കറ്റുമായി നെടുമ്പാശേരിയിൽ പിടികൂടിയത്.