fg

കോതമംഗലം: ഇറങ്ങിപ്പോകാൻ വേറെ ഇടമില്ല, അറാക്കാപ്പിലേക്ക് ഒരു തിരിച്ചു പോക്ക് ഇനിയില്ല, എല്ലാം ഉപേക്ഷിച്ചു പോന്നിട്ട് മൂന്നുമാസം കഴിഞ്ഞു. തങ്ങളുമായി ചർച്ച നടത്താനോ പരിഹാരത്തിന് ശ്രമിക്കാനോ സർക്കാരോ അധികൃതരോ തയ്യാറല്ല. ഇനി എല്ലാം വിധി പോലെ വരട്ടെ. മരിക്കാൻ വരെ തയ്യാറാണ്.

ഇടമലയാർ ട്രൈബൽ ഹോസ്റ്റലിൽ കഴിയുന്ന അറക്കാപ്പിൽ നിന്നുള്ള ആദിവാസി കുടുംബങ്ങളുടെ വിലാപമാണിത്.

ഹോസ്റ്റലിൽ നിന്ന് ഇറങ്ങണമെന്നും അല്ലെങ്കിൽ ഒഴിപ്പിക്കുമെന്നും സർക്കാർ അറിയിച്ചിട്ടുണ്ട്. ഈ ഭീഷണിക്ക് മുന്നിൽ കീഴടങ്ങില്ല. ഇറങ്ങിപ്പോകുന്ന പ്രശ്നമില്ല. ഇറക്കിവിടുന്നെങ്കിൽ വിടട്ടെ എന്നാണ് 13 കുടുംബങ്ങളുടെയും നിലപാട്.

 വിദ്യാഭ്യാസം മുടങ്ങി

ട്രൈബൽ ഹോസ്റ്റൽ ഒഴിയാത്തതിനാൽ ഇടമലയാർ സ്കൂളിൽ നവംബർ ഒന്നിന് ക്ളാസുകൾ തുടങ്ങില്ല. അറാക്കാപ്പ് കുടുംബങ്ങളിലെ കുട്ടികളുടെയും പഠനം നടക്കുന്നില്ല. നവംബർ മുതൽ ഇടമലയാർ സ്കൂളിലെ 46 കുട്ടികളുടെയും പഠനം മുടങ്ങും. പുനരധിവാസ പാക്കേജ് നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് ഹോസ്റ്റലിൽ താമസിക്കുന്ന കുടുംബങ്ങൾ പട്ടികവർഗ വികസന വകുപ്പിന് കത്ത് നൽകിയെങ്കിലും പരിഗണിച്ചിട്ടില്ല. ഉദ്യോഗസ്ഥരിൽ നിന്ന് തണുപ്പൻ പ്രതികരണമാണ്. തൃശൂർ ജില്ലയിലെ മലക്കപ്പാറയിലുള്ള അറാക്കാപ്പ് കോളനിയിൽ ഉരുൾപൊട്ടൽ ഭയന്നാണ് 13 കുടുംബങ്ങൾ കൊടുംകാട്ടിലെ നദിയിലൂടെ സാഹസികമായി ചങ്ങാടങ്ങളിൽ ഇവർ കുട്ടമ്പുഴയിലെത്തിയത്. വൈശാലി ഗുഹയ്ക്ക് സമീപം കുടിൽകെട്ടാനുള്ള ശ്രമത്തിനിടെയാണ് ഇവരെ അനുനയിപ്പിച്ച് താൽക്കാലികമായി ട്രൈബൽ ഹോസ്റ്റലിൽ താമസിപ്പിച്ചത്. ഇവരുടെ ക്ഷേമം അന്വേഷിച്ച് നിരന്തരം വന്നുകൊണ്ടിരുന്ന വിവിധ രാഷ്ട്രീയ നേതാക്കളെയും പ്രശ്നം വഷളായതിൽ പിന്നെ കാണാറില്ല.

 വാക്സിനും മുടങ്ങി

ഈ ആദിവാസി കുടുംബങ്ങളിലെ പലർക്കും രണ്ടാം ഡോസ് വാക്സിൻ കൊടുത്തിട്ടില്ല. ആദ്യ ഡോസ് വാക്സിൻ ഇവർ അറാക്കാപ്പിൽ നിന്നും പോരുന്നതിനു മുന്നേ ജൂൺ 11ന് ഊരിൽ വന്നു കൊടുത്തതാണ്. രണ്ടാം ഡോസ് എടുക്കണ്ട സമയം കഴിഞ്ഞു ഇപ്പോൾ 130 ദിവസത്തിൽ ഏറെയായി. ആരും തിരിഞ്ഞുനോക്കിയിട്ടില്ല. പട്ടികവർഗ വകുപ്പും ഇക്കാര്യം ശ്രദ്ധിക്കുന്നില്ല.

 മാറാം, പകരം സംവിധാനം വേണം

ഹോസ്റ്റലിൽ നിന്നും മാറാൻ തയ്യാറാണ്. ഒന്നുകിൽ കുട്ടമ്പുഴ പഞ്ചായത്തിൽ തന്നെയുള്ള പന്തപ്രയിൽ കുടിൽ കെട്ടാൻ അനുവദിക്കണം. അല്ലെങ്കിൽ കുട്ടികളുമൊത്ത് സുരക്ഷിതമായി താമസിക്കാനുള്ള മറ്റൊരിടം തരണം.

തങ്കപ്പൻ പഞ്ചൻ

ഊരു മൂപ്പൻ