കോതമംഗലം: ഇടമലയാർ ആദിവാസി സ്കൂളിൽ ഇന്ന് പ്രവേശനോത്സവം നടത്താൻ തീരുമാനം. അറാക്കാപ്പിൽ നിന്ന് പലായനം ചെയ്തെത്തിയ ആദിവാസി കുടുംബങ്ങൾ ട്രൈബൽ ഹോസ്റ്റൽ ഒഴിയാത്തതിനാൽ സ്കൂൾ തുറക്കില്ലെന്ന് കേരളകൗമുദി റിപ്പോർട്ട് ചെയ്തിരുന്നു. ഇതേ തുടർന്നാണ് താൽക്കാലികമായി പ്രവേശനോത്സവം നടത്താൻ ഇന്നലെ തീരുമാനിച്ചത്. ആദിവാസി ഊരുകളിൽ നിന്ന് താൽക്കാലികമായി കുട്ടികളെ ജീപ്പിൽ രാവിലെ എത്തിച്ച് ഉച്ചയ്ക്ക് തിരിച്ചുകൊണ്ടുപോകാനാണ് തീരുമാനം.
കുട്ടമ്പുഴയിലെ അഞ്ച് ആദിവാസി കുടികളിൽ നിന്നുള്ള 46 കുട്ടികളാണ് ഇടമലയാർ സ്കൂളിലെ വിദ്യാർത്ഥികൾ.
അറാക്കാപ്പിലെ കുട്ടികളുടെ
പഠനത്തിൽ അനിശ്ചിതത്വം
ഇടമലയാർ ട്രൈബൽ ഹോസ്റ്റലിൽ താമസിക്കുന്ന സമരക്കാരുടെ മക്കളുടെ വിദ്യാഭ്യാസ കാര്യത്തിൽ അനിശ്ചിതത്വം. തങ്ങളുടെ കാര്യത്തിൽ തീരുമാനം എടുക്കുന്നതു വരെ കുട്ടികളെ പഠിപ്പിക്കേണ്ടെന്നാണ് എല്ലാ കുടുംബങ്ങളുടെയും തീരുമാനം.
11 കുട്ടികളാണ് വെറ്റിലപ്പാറ, മലക്കപ്പാറ, ചാലക്കുടി എന്നിവിടങ്ങളിലെ ട്രൈബൽ സ്കൂളുകളിൽ ഹോസ്റ്റലിൽ നിന്ന് പഠിക്കുന്നത്.