തൊടുപുഴ: സ്‌ട്രോക്കിനുള്ള ത്രോമ്പോലൈസിസ് ചികിത്സ തൊടുപുഴ താലൂക്ക് ആശുപത്രിയിൽ വിജയകരമായി നടത്തി. 68കാരനായ വണ്ണപ്പുറം സ്വദേശിയ്ക്കാണ് ഈ ചികിത്സ നൽകിയത്. ന്യൂറോളജിസ്റ്റ് ഡോ. ജോബിൻ മാത്യുവിന്റെ നേതൃത്വത്തിലാണ് ചികിത്സ വിജയകരമായി പൂർത്തിയാക്കിയത്.
സംസ്ഥാന ആരോഗ്യ വകുപ്പിന്റെ ജീവിതശൈലീ രോഗ നിയന്ത്രണ പദ്ധതിയുടെ കീഴിലുള്ള പക്ഷാഘാത നിയന്ത്രണ പരിപാടിയുടെ ഭാഗമായാണ് എല്ലാ ജില്ലകളിലേയും ഒരു പ്രധാന ആശുപത്രിയിൽ സ്‌ട്രോക്ക് യൂണിറ്റ് ആരംഭിച്ചിരിക്കുന്നത്. സംസ്ഥാനത്തെ പത്താമത്തെ സ്‌ട്രോക്ക് യൂണിറ്റാണ് താലൂക്ക് ആശുപത്രിയിൽ സജ്ജമാക്കിയത്. പക്ഷാഘാതത്തിന്റെ ലക്ഷണങ്ങളാരംഭിച്ച് കഴിഞ്ഞാൽ നാലര മണിക്കൂറിനുള്ളിൽ ഈ ചികിത്സ നൽകിയെങ്കിൽ മാത്രമേ അതിന്റെ പ്രയോജനം ലഭിക്കുകയുള്ളൂ. അതുകൊണ്ട് തന്നെ ജില്ലയിലെ ജനങ്ങൾക്ക് പക്ഷാഘാത ചികിത്‌സ ലഭിക്കണമെങ്കിൽ മറ്റ് ജില്ലകളിലെ പ്രധാന ആശുപത്രികളിൽ ആശ്രയിക്കേണ്ട അവസ്ഥയായിരുന്നു നിലിലുണ്ടായിരുന്നത്. ഈ ആശുപത്രികളിൽ എത്തുമ്പോൾ വിൻഡോ പീരീഡായ നാലര മണിക്കൂർ കഴിയാൻ സാദ്ധ്യതയുള്ളതിനാൽ പലപ്പോഴും ചികിത്സ വിജയിക്കില്ലായിരുന്നു. അതിനാൽ തന്നെ ഈ ചികിത്സാ വിജയം ഇവിടത്തെ ജനങ്ങൾക്ക് ഏറെ പ്രയോജനകരമാകും.
മലയോര ജില്ലയായ ഇടുക്കിയെ സംബന്ധിച്ച് ഇത് വലിയൊരു നേട്ടമാണ് ഇടുക്കി ജില്ലയിൽ സ്വകാര്യ ആശുപത്രികളിൽ പോലും ലഭിക്കാത്ത ഈ ചികിത്സ ഒരു സർക്കാർ ആശുപത്രിയിൽ ലഭിക്കുന്നത് ഈ ജില്ലയിലെ സാധാരണക്കാർക്ക് ഏറെ ആശ്വാസകരമാണ്. സ്വകാര്യ ആശുപത്രിയിൽ ലക്ഷങ്ങൾ വിലവരുന്ന ഈ ചികിത്സ പൂർണമായും സൗജന്യമായാണ് നൽകിയത്. ചികിത്സയ്ക്ക് നേതൃത്വം നൽകിയ ഡോക്ടർമാർ, നഴ്‌സുമാർ, മറ്റ് ആരോഗ്യ പ്രവർത്തകർ തുടങ്ങി എല്ലാവരേയും അഭിനന്ദിക്കുന്നു.
വീണാ ജോർജ്
ആരോഗ്യ മന്ത്രി