ഇടുക്കി: വിദൂര ഗ്രാമങ്ങളെയും ചെറുപട്ടണങ്ങളെയും സംസ്ഥാന ദേശീയപാതകളുമായി കൂട്ടിയിണക്കുന്നതിനുവേണ്ടി കേന്ദ്ര സർക്കാർ നടപ്പാക്കുന്ന റോഡ് പദ്ധതിയായ പ്രധാനമന്ത്രി ഗ്രാമീണ സഡക് യോജനയിലെ പുതിയ മാനദണ്ഡം ജില്ലയ്ക്ക് ദോഷകരമാണെന്ന് ഡീൻ കുര്യാക്കോസ് എം.പി പറഞ്ഞു. കേന്ദ്ര ഗ്രാമീണ റോഡ് വികസന ഏജൻസി (ഐ.ആർ.ആർ.ഡി.എ) അനുമതി നൽകി അന്തിമാനുമതിക്കായി കേന്ദ്രത്തിന് സമർപ്പിച്ചിരിക്കുന്നവയിൽ വെണ്മണി- പുളിയ്ക്കത്തൊട്ടി- എടത്തന- ഏണിത്താഴം റോഡ്, മ്ലാമല- ഇണ്ടൻചോല- കൊടുവാക്കരണം സെക്കന്റ് ഡിവിഷൻ റോഡ്, പൊലീസ് സ്റ്റേഷൻ- പടിപരുന്തുംപാറ റോഡ്, എടമറ്റം ട്രാൻസ്‌ഫോർമർപടി- പച്ചോലിപ്പടി- രാജകുമാരി എസ്റ്റേറ്റ് റോഡ് എന്നിങ്ങനെ ആകെ 34.107 കി.മി ദൂരം നാലു റോഡുകളുടെ അനുമതി പുതിയ നിബന്ധനകൾ പ്രകാരം മാറ്റിവച്ചിരിക്കുകയാണ്. ഇത് ജില്ലയിലെ ഗ്രാമീണ റോഡ് വികസനത്തെ സാരമായി ബാധിക്കുമെന്ന് എം.പി പറഞ്ഞു. മൺറോഡുകൾ 40 ശതമാനം മാത്രമേ പി.എം.ജി.എസ്.വൈയിൽ ഏറ്റെടുക്കാവൂവെന്നും മണ്ണ് നീക്കലും കട്ടിംഗ് ജോലികളും ചെയ്യാൻ പാടില്ലെന്നുമാണ് പുതിയ നിർദേശം. 60% റോഡുകൾ സർഫസ് ഡ്രസിംഗ് സംവിധാനത്തിലൂടെ നിർമ്മിക്കണമെന്നുമായ നിർദ്ദേശം പദ്ധതി സമർപ്പിക്കപ്പെട്ട റോഡുകളുടെ എല്ലാം നിർമ്മാണത്തെയും ബാധിക്കുമെന്ന് എം.പി പറഞ്ഞു. ജില്ലയുടെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകളും പിന്നാക്കാവസ്ഥയും പരിഗണിച്ച് ഈ നിബന്ധനകളിൽ ഇളവ് വരുത്തണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ഗ്രാമവികസന മന്ത്രി ഗിരിരാജ് സിംഗിന് എം.പി കഴിഞ്ഞ ദിവസം നിവേദനം നൽകിയിരുന്നു. ജില്ലയുടെ പ്രത്യേക സാഹചര്യം പരിഗണിച്ച് അനുഭാവപൂർവ്വമായ നടപടികൾ സ്വീകരിക്കാമെന്ന് മന്ത്രി ഉറപ്പ് നൽകിയതായി എം.പി പറഞ്ഞു.