ഇന്ന് മുതൽ 24 വരെ ഓറഞ്ച് അലർട്ട്

ഇടുക്കി: ഇന്ന്മുതൽചുഴലിക്കാറ്റും കനത്ത മഴയും കാലാവസ്ഥ വിഭാഗം പ്രവച്ചിരിക്കുന്ന സാഹചര്യത്തിൽ ജില്ലയിൽ അതീവ ജാഗ്രതാ നിർദേശം. ജില്ലയിൽ 24 വരെ രാത്രിയാത്ര നിരോധിച്ചതായി കളക്ടർ ഷീബാ ജോർജ് അറിയിച്ചു. അടിയന്തിരമായി ചേർന്ന ദുരന്തനിവാരണ സമിതി യോഗം ഒരുക്കങ്ങൾ വിലയിരുത്തി. കഴിഞ്ഞ ദിവസങ്ങളിൽ ഉരുൾപൊട്ടലും മലവെള്ളപ്പാച്ചിലും ഉണ്ടായ ഇടങ്ങളിൽ അതീവ ശ്രദ്ധ പുലർത്താൻ റവന്യം വകുപ്പ് ഉദ്യോഗസ്ഥർക്ക് ജില്ലാ കളക്ടർ നിർദ്ദേശം നൽകി. ഇടുക്കിയുമായി ബന്ധപ്പെട്ട കോട്ടയം-കുമളി റോഡിൽ ആവശ്യ സർവീസുകൾ മാത്രമായി ഗതാഗതം നിജപ്പെടുത്തിയിട്ടുണ്ട്.ദേവികുളം -ഗ്യാപ് റോഡ് സ്ഥിതികൾ വിലയിരുത്തി മാത്രം
തുറക്കും. മണ്ണിടിച്ചിൽ സാദ്ധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവരെ നിർബന്ധപൂർവം ക്യാമ്പുകളിലേക്ക് മാറ്റാൻ ജില്ലാ കളക്ടർ തഹസിൽദാർമാർക്ക് നിർദ്ദേശം നൽകി. ഇന്നും നാളെയും റവന്യൂ വകുപ്പിലെ ഉദ്യോഗസ്ഥർ ജോലിക്ക് ഹാജരായിരിക്കണം.
ആവശ്യ ഘട്ടങ്ങളിൽ ഉപയോഗിക്കാൻ മണ്ണുമാറ്റൽ യന്ത്രങ്ങൾ തയാറാക്കി നിർത്തും. ദുരിതാശ്വാസ ക്യാമ്പുകളിൽ ഉത്തരവാദിത്വപ്പെട്ട ഉദ്യോഗസ്ഥർ ഉണ്ടായിരിക്കണം. ജില്ലയിൽ പാറമടകളും മണ്ണെടുപ്പും ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ പ്രവർത്തിപ്പിക്കാൻ പാടില്ല. അപകടനിലയിലുള്ള മരങ്ങൾ ഇനിയുമുണ്ടെങ്കിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ഇടപെട്ട് അവ വെട്ടിമാറ്റണം. ഇടിഞ്ഞു വീഴാറായ പാറക്കല്ലുകൾ സുരക്ഷിതമായി പൊട്ടിച്ചു നീക്കണം. ദേവികുളം താലൂക്കിൽ എല്ലാവിധ സജ്ജീകരണങ്ങളും ഏർപ്പെടുത്തിയതായി സബ് കളക്ടർ രാഹുൽ കൃഷ്ണ ശർമ അറിയിച്ചു. മാങ്കുളം, ആനവിരട്ടി പോലെ അതീവ അപകട സാദ്ധ്യതാ മേഖലകളിൽ കർശന ജാഗ്രത പുലർത്താൻ ജില്ലാ കളക്ടർ നിർദ്ദേശം നൽകി. മുല്ലപ്പെരിയാർ സാന്നിദ്ധ്യമേഖലയായ മഞ്ചുമലയിൽ പ്രത്യേക നിരീക്ഷണം ഉണ്ടായിരിക്കും.
ഇടുക്കി ഡാം തുറന്നതുമായി ബന്ധപ്പെട്ട് വാഴത്തോപ്പ്, കീരിത്തോട് എന്നിവിടങ്ങളിൽ ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നിട്ടുണ്ട്. ഇവിടെ ഇപ്പോൾ 14 പേർ കഴിയുന്നു. ക്യാമ്പുകളിൽ മെഡിക്കൽ ടീം ഉണ്ടായിരിക്കണമെന്ന് ജില്ലാ കളക്ടർ നിർദേശിച്ചു.യോഗത്തിൽ ജില്ലയിലെ തഹസിൽദാർമാരും വില്ലേജ് ഓഫീസർമാരും മറ്റ് ഇതര വകുപ്പ് ഉദ്യോഗസ്ഥരും പങ്കെടുത്തു.