ഇടുക്കി: കനത്ത മഴയെത്തുടർന്ന് ജില്ലയിൽ എലിപ്പനി വ്യാപിക്കാൻ സാദ്ധ്യതയേറിയതായി ആരോഗ്യവകുപ്പ്. എലിപ്പനിക്കെതിരെ പ്രതിരോധ ഗുളിക എല്ലാ സർക്കാർ ആശുപത്രികളിലും സൗജന്യമായി ലഭ്യമാണ്. ആവശ്യമുള്ളവർ ആരോഗ്യ പ്രവർത്തകരുമായി ബന്ധപ്പെട്ട് അവരുടെ നിർദ്ദേശമനുസരിച്ച് ഗുളിക കഴിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എൻ.പ്രിയ അറിയിച്ചു.
രോഗബാധ ഉണ്ടാകുന്നത്
എലി, അണ്ണാൻ, പശു,നായ,പൂച്ച എന്നിവയുടെ മലമൂത്ര വിസർജ്യങ്ങൾ കലർന്ന് മലിനമായ ജലവുമായി സമ്പർക്കം ഉണ്ടാകുമ്പോഴാണ് രോഗാണുബാധ ഉണ്ടാകുന്നത്.
രോഗലക്ഷണങ്ങൾ
പെട്ടെന്നുണ്ടാകുന്ന പനി, കഠിനമായ തലവേദന, പേശിവേദന കാൽമുട്ടിന് താഴെയുള്ള വേദന, കണ്ണിന് ചുവപ്പ് നിറം, മഞ്ഞപ്പിത്ത ലക്ഷണങ്ങൾ എന്നിവയെല്ലാം എലിപ്പനി ബാധയെത്തുടർന്ന് ഉണ്ടാകാം. രോഗം കരളിനെ ബാധിക്കുമ്പോഴാണ് മഞ്ഞപ്പിത്തലക്ഷണങ്ങളുണ്ടാകുന്നത്. വൃക്കകളെ ബാധിക്കുമ്പോൾ രക്തം കലർന്ന മൂത്രം പോവുക, മൂത്രത്തിന്റെ അളവ് കുറയുക, കാലിൽ നീര് എന്നീ ലക്ഷണങ്ങൾ ഉണ്ടാകുന്നു.
പ്രതിരോധ മാർഗ്ഗങ്ങൾ
മലിനജലസമ്പർക്കം പരമാവധി ഒഴിവാക്കുക. മലിനജലസമ്പർക്കമുണ്ടായാൽ കാലും, കയ്യും സോപ്പും, വെള്ളവുമുപയോഗിച്ച് കഴുകുക ദുരന്തമേഖലകളിൽ ശുചീകരണ, ദുരന്തനിവാരണ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർ, ശുചീകരണ തൊഴിലാളികൾ, വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളിൽ പ്രവർത്തിക്കുന്നവർ എന്നിവർ സുരക്ഷാ ഉപാധികളായ കയ്യുറ, കാൽമുട്ടുവരെയുള്ള പാദരക്ഷകൾ എന്നിവ ധരിക്കുക. മലിനജലസമ്പർക്കം ഒഴിവാക്കുക.