കണ്ണൂർ: എക്‌സൈസ് കമ്മീഷണറുടെ ഉത്തരമേഖല സ്‌ക്വാഡിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കണ്ണൂർ എക്‌സൈസ് റേഞ്ച് ഇൻസ്‌പെക്ടർ സി.സി ആനന്ദകുമാറിന്റെ നേതൃത്വത്തിൽ നടത്തിയ റെയ്ഡിൽ കണ്ണൂരിൽ 15 ലക്ഷം രൂപ വില വരുന്ന പുകയില ഉത്പന്നങ്ങളുമായി രണ്ടുപേരെ പിടികൂടി. പുകയില ഉത്പന്നങ്ങൾ സൂക്ഷിച്ച ഗോഡൗണിൽ നിന്നാണ് 2500 കിലോയിലധികം കൂൾ, ഹാൻസ് എന്നിവ പിടികൂടിയത്.
കാൾടെക്‌സിന് സമീപമുള്ള മാളിന് പുറകുവശത്തുള്ള വാടക വീട് കേന്ദ്രീകരിച്ചുള്ള ഗോഡൗണിൽ നിന്നും വാഗണർ കാറിൽ വച്ച് പുകയില ഉത്പന്നങ്ങളുമായി മട്ടന്നൂർ ഉളിയിൽ സ്വദേശി പാറമ്മൽ സ്വദേശി അബ്ദുൾ റഷീദ്(48)നെ പിടികൂടി. ഇതിന് ശേഷം നടത്തിയ പരിശോധനയിലാണ് വൻ പുകയില ശേഖരം പിടിച്ചെടുത്തത്. ഗോഡൗൺ നടത്തിപ്പുകാരനായ ചെറുവത്തൂർ സ്വദേശി പടിഞ്ഞാറെ വീട്ടിൽ വിജയനെ (64) ഇവിടെ വച്ച് അറസ്റ്റുചെയ്തു. വീട് വാടകക്കെടുത്ത് വർഷങ്ങളായി കണ്ണൂർ ജില്ലയിലെ ചെറുകിട പുകയില കച്ചവടക്കാർക്ക് വൻതോതിൽ ഹാൻസ്, കൂൾലിപ്, മധു എന്നിവ വിറ്റുവരികയായിരുന്നു വിജയൻ. ഇയാൾക്കെതിരേ മുൻപും എക്‌സൈസും പൊലീസും കോട്പ നിയമ പ്രകാരം കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. റെയ്ഡിൽ പ്രിവന്റിവ് ഓഫിസർ ജോർജ് ഫെർണാണ്ടസ്, എം.കെ സന്തോഷ്, എക്‌സൈസ് കമ്മീഷണർ സ്‌ക്വാഡ് അംഗം സീനിയർ ഗ്രേഡ് ഡ്രൈവർ കെ.ബിനീഷ് എന്നിവരും ഉണ്ടായിരുന്നു.