മാഹി: മാഹി നഗരസഭ ഉൾപ്പെടെ പുതുച്ചേരി സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പ് സംബന്ധിച്ച് നാടകീയ നീക്കങ്ങൾ. നോമിനേഷൻ കൊടുക്കാനുള്ള ദിവസമായിരിക്കെ സർക്കാർ അസാധാരണ വിജ്ഞാപനം വഴി പിന്നാക്ക വിഭാഗ സംവരണം എടുത്തു മാറ്റി. സ്ത്രീ സംവരണ വാർഡുകളും മാറ്റി. മാഹി നഗരസഭയിലേക്കുള്ള തിരഞ്ഞെടുപ്പ് പലരും പ്രതീക്ഷിച്ചത് പോലെ മാറിമറിഞ്ഞിരിക്കുകയാണ്. കഴിഞ്ഞ തവണത്തെ തനിയാവർത്തനമാണ് ഇപ്പോഴും സംഭവിച്ചത്. കോടതി വിധിയിലൂടെ പത്ത് വർഷത്തിന് ശേഷം കൈവന്ന തിരഞ്ഞെടുപ്പ് ഇക്കഴിഞ്ഞ ഒക്ടോബർ 4ന് നടക്കേണ്ടതായിരുന്നു. സുപ്രീംകോടതിയുടെ അന്ത്യശാസനം നിലനിൽക്കെ, ചിലർ വാർഡ് വിഭജനം, സംവരണം എന്നിവയിലെ അപാകതകൾ ചൂണ്ടിക്കാട്ടി ചെന്നൈ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഇതോടെ തിരഞ്ഞെടുപ്പും അനിശ്ചിതത്വത്തിലായി. തുടർന്ന് സർക്കാർ ഒ.ബി.സി.സംവരണം, പട്ടിക വിഭാഗ സംവരണം എന്നിവ എടുത്തുകളഞ്ഞു. മാഹി നഗരസഭാ ചെയർമാൻ സ്ഥാനം നേരത്തെ വനിതകൾക്ക് സംവരണം ചെയ്യപ്പെട്ടതായിരുന്നു. മയ്യഴി നഗരസഭയുടെ ചരിത്രത്തിലിതുവരെ സ്ത്രീകൾ അദ്ധ്യക്ഷ കസേരയിലിരുന്നിട്ടില്ല. ഇപ്പോഴത് പൊടുന്നനെ വീണ്ടും ജനറലാക്കിയിരിക്കുകയാണ്.

ഇതിനിടെ നവംബർ 13ന് വോട്ടെടുപ്പ് പ്രഖ്യാപിച്ച് തിരഞ്ഞെടുപ്പ് കമ്മിഷനും രംഗത്തെത്തി. നേരത്തെയുണ്ടായിരുന്ന 15 വാർഡുകൾ പത്താക്കി കുറച്ചാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. പന്തക്കൽ നോർത്ത്, പള്ളൂർ വെസ്റ്റ്, ചാലക്കര സൗത്ത്, മാഹി സൗത്ത് എന്നിവ സ്ത്രീ സംവരണ ജനറൽ വാർഡുകളാണ്. ഇതോടെ കണക്ക് കൂട്ടലുകളെല്ലാം മാറി മറിഞ്ഞു. സ്ഥാനാർത്ഥികളെയും, ചെയർപേഴ്സണെയുമെല്ലാം മുന്നണികൾ ഏതാണ്ട് തീരുമാനിച്ചുറപ്പിച്ചതായിരുന്നു. നോമിനേഷന് കാത്ത് നിൽക്കുമ്പോഴാണ് അപ്രതിക്ഷീത അട്ടിമറിയുണ്ടായത്.

മാറിമറിഞ്ഞ് പേരുകൾ; ചർച്ചയോട് ചർച്ച തന്നെ

എല്ലായിടത്തും സ്ഥാനാർത്ഥികളെ മാറ്റി നിശ്ചയിക്കേണ്ട സ്ഥിതിയാണ് ഇപ്പോൾ. കോൺഗ്രസിൽ ചെയർമാൻ സ്ഥാനാർത്ഥികളായി മുൻ നഗരസഭാ വൈസ് ചെയർമാനായിരുന്ന പി.പി.വിനോദ് സർവീസ് സംഘടനകളുടെ ദേശീയ നേതാവ് കെ. ഹരീന്ദ്രൻ എന്നിവരുടെ പേരുകൾക്കാണ് മുൻതൂക്കം. മുൻ നഗരസഭാംഗം സത്യൻ കേളോത്തിന്റെ പേരും പറഞ്ഞ് കേൾക്കുന്നുണ്ട്. ഇടത് മുന്നണിയിൽ അഡ്വ. ടി. അശോക് കുമാറിനാണ് മുൻതൂക്കം.

രണ്ട് തവണ നഗരസഭാ തിരഞ്ഞെടുപ്പ് നടത്താൻ, സർക്കാർ നിർബന്ധിതമായത് അശോക് കുമാർ സുപ്രീം കോടതിയിൽ നൽകിയ പൊതുതാൽപ്പര്യ ഹരജിയിലെ വിധികളെത്തുടർന്നാണ്. വിപുലമായ വ്യക്തി ബന്ധങ്ങളും, രാഷ്ട്രീയത്തിന്നതീതമായി ഇദ്ദേഹത്തിനുണ്ട്. മുൻ നഗരസഭാ പ്രതിപക്ഷ നേതാവും, സൗമ്യനുമായ സി.പി.എം നേതാവ് വടക്കൻ ജനാർദ്ദനന്റെ പേരും ശക്തമാണ്. വാർഡുകളിലൊക്കെ ഇനി പുതിയ സ്ഥാനാർത്ഥികളെ കണ്ടെത്തേണ്ട സ്ഥിതിയിലാണ് മുന്നണികൾ.