football

കണ്ണൂർ: അഖിലേന്ത്യാ ഫുട്‌ബാൾ ഫെഡറേഷന്റെ അനുമതിയോടെ പഞ്ചായത്ത് തലത്തിൽ ഫുട്‌ബാൾ ലീഗ് മത്സരങ്ങൾ ആരംഭിക്കുമെന്ന് കായികവകുപ്പ് മന്ത്രി വി. അബ്ദുറഹിമാൻ കണ്ണൂരിൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. മത്സരം സംബന്ധിച്ച് സംസ്ഥാന സർക്കാറും അഖിലേന്ത്യാ ഫുട്‌ബാൾ ഫെഡറേഷനും കരാറൊപ്പിട്ടതായും മന്ത്രി അറിയിച്ചു.

സംസ്ഥാനത്തെ ജനങ്ങളുടെ കായികക്ഷമത വർധിപ്പിക്കുന്നതിനുള്ള നടപടികളാണ് സർക്കാർ ആലോചിക്കുന്നത്. എല്ലാ പഞ്ചായത്തിലും കളിക്കളങ്ങൾ നിർമ്മിക്കും. മുഴുവൻ പഞ്ചായത്തുകളിലും കളിക്കളങ്ങൾ നിർമ്മിച്ച ധർമ്മടം മണ്ഡലത്തെ സംസ്ഥാന മാതൃകാ മണ്ഡലമാക്കും. കായിക മേഖലയിൽ വലിയ മാറ്റമാണ് സർക്കാറിന്റെ ലക്ഷ്യം. കണ്ണൂരിൽ ആൺകുട്ടികൾക്കായി പുതിയ സ്‌പോർട്‌സ് ഹോസ്റ്റൽ കെട്ടിടം പണിയും. 4500 കോടി രൂപയുടെ ടർഫുകളാണ് കേരളത്തിലുള്ളത്. ഇവ ഫലപ്രദമായി ഉപയോഗപ്പെടുത്തും. എല്ലാ പഞ്ചായത്തിലും സ്‌പോർട്‌സ് കൗൺസിൽ രൂപീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

ജവഹർ സ്റ്റേഡിയത്തിന് 10 കോടി

സ്‌പോർട്‌സ് ഡയറക്ടറേറ്റ് കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി കണ്ണൂർ ജവഹർ സ്റ്റേഡിയത്തിന് പത്ത് കോടി രൂപ അനുവദിച്ചിട്ടുണ്ടെന്നും ഇത് ഉപയോഗപ്പെടുത്താൻ കണ്ണൂർ കോർപ്പറേഷൻ തയാറാകണമെന്നും മന്ത്രി പറഞ്ഞു. ജവഹർ സ്റ്റേഡിയം സംബന്ധിച്ച് നൂറു കണക്കിന് നിവേദനങ്ങളാണ് ജില്ലയിൽ നിന്നും ലഭിച്ചത്. മറ്റൊരു ജില്ലയിൽ നിന്നും ഇത്തരമൊരനുഭവമില്ല. കായിക പ്രേമികളായ കണ്ണൂരിലെ ജനങ്ങളുടെ വികാരം മനസിലാക്കി വേണ്ടത് ചെയ്യാൻ കോർപ്പറേഷൻ ഭരണ സമിതി മുന്നോട്ട് വരണമെന്നും മന്ത്രി പറഞ്ഞു.