cpm

നിക്ഷേപകർക്ക് പണം തിരികെ നൽകും

പേരാവൂർ: പേരാവൂരിൽ സി.പി.എം നിയന്ത്രണത്തിലുള്ള സഹകരണ സൊസൈറ്റിയിൽ ഒന്നരക്കോടിയിലേറെ രൂപയുടെ തട്ടിപ്പ് നടന്ന സംഭവത്തിൽ ജാഗ്രതക്കുറവെന്ന് സമ്മതിച്ച് സി.പി.എം. ഭരണസമിതിക്കും ജീവനക്കാർക്കും ഉണ്ടായ ജാഗ്രതക്കുറവിന്റെ ഉത്തരവാദിത്തത്തിൽ നിന്ന് പാർട്ടി മാറിനിൽക്കുന്നില്ലെന്നും നിക്ഷേപകർക്ക് പണം മുഴുവൻ കിട്ടുന്നത് വരെ ഒപ്പമുണ്ടാകുമെന്നും സി.പി.എം പേരാവൂർ ഏരിയ കമ്മിറ്റി വാർത്താസമ്മേളനത്തിൽ വിശദീകരിച്ചു. സൊസൈറ്റിയുടെ ആസ്തി വിറ്റും ബന്ധപ്പെട്ടവരിൽ നിന്ന് ഈടാക്കിയും പണം നഷ്ടമായവർക്ക് തിരികെ നൽകുമെന്ന് പേരാവൂർ ഏരിയാ സെക്രട്ടറി അഡ്വ. എം. രാജൻ, കമ്മിറ്റി അംഗങ്ങളായ കെ. സുധാകരൻ, കെ. ശശീന്ദ്രൻ, ടി. വിജയൻ എന്നിവർ പറഞ്ഞു.

പണം നഷ്ടപ്പെട്ടവർക്കൊപ്പമാണ് സി.പി.എമ്മെന്നും ക്രമക്കേടിൽ ഉൾപ്പെട്ടവർക്കെതിരെ പാർട്ടി സംഘടനാ തലത്തിൽ നടപടി സ്വീകരിക്കുമെന്നും സി.പി.എം ജില്ലാ സെക്രട്ടറി എം.വി ജയരാജൻ അറിയിച്ചു. സഹകരണ വകുപ്പിന്റെ അനുമതി ഇല്ലാതെയാണ് ചിട്ടി തുടങ്ങിയത്. പി. ജയരാജൻ ഉൾപ്പെട്ട ജില്ലാ കമ്മിറ്റിയാണ് ചിട്ടി നടത്തരുത് എന്ന് വിലക്കിയത്. ചിട്ടി തുക വകമാറ്റി ചെലവഴിച്ചെന്നത് വ്യക്തമായ സാഹചര്യത്തിൽ സഹകരണ വകുപ്പ് അന്വേഷണം നടത്തണമെന്നും ജയരാജൻ ആവശ്യപ്പെട്ടു.

പണം നൽകാനുള്ളത് 315 പേർക്ക്
സി.പി.എം നിയന്ത്രണത്തിലുള്ള പേരാവൂർ കോ-ഓപ്പറേറ്റീവ് ഹൗസ് ബിൽഡിംഗ് സൊസൈറ്റി 2017 ലാണ് 876 പേരിൽ നിന്നായി ഒരു ലക്ഷം രൂപയുടെ ചിട്ടി തുടങ്ങിയത്. സഹകരണവകുപ്പിന്റെ അനുമതിയില്ലാതെയാണ് ചിട്ടി നടത്തിയത്. കാലാവധി പൂർത്തിയായിട്ടും 315 പേർക്ക് മുഴുവൻ പണവും തിരികെ നൽകിയില്ല. ആകെ ഒരു കോടി എൺപത്തി അ‌ഞ്ച് ലക്ഷത്തിന്റെ തട്ടിപ്പ് നടന്നു എന്നാണ് പൊലീസിന് നൽകിയ പരാതി.