വിരുന്നൊരുക്കി മലബാർ റിവർ ക്രൂയിസ് ടൂറിസം
തളിപ്പറമ്പ്: കൊവിഡ് കാലം നഷ്ടമാക്കിയ ഉല്ലാസ നിമിഷങ്ങളെ തിരികെ പിടിക്കാനുള്ള പുത്തനുണർവിലാണ് കണ്ണൂർ, കാസർകോട് ജില്ലകളിലെ നദികളെ ബന്ധിപ്പിക്കുന്ന മലനാട് - മലബാർ റിവർ ക്രൂയിസ് ടൂറിസം പദ്ധതി. ഉല്ലാസ യാത്ര ഒരുക്കി പതിനായിരത്തിലധികം തീർത്ഥാടകരെത്തുന്ന പറശ്ശിനിക്കടവിന്റെ വിനോദസഞ്ചാര സാദ്ധ്യതകളെയും വളപട്ടണം നദിയുടെ വശ്യമനോഹാരിതയെയും സഞ്ചാരികളിലേക്കെത്തിക്കുകയാണ് മുത്തപ്പൻ ആൻഡ് മലബാറി ക്യൂസീൻ ക്രൂയിസ്. സർക്കാർ, സ്വകാര്യ, സഹകരണ പങ്കാളിത്തത്തോടെ ഒട്ടനവധി ബോട്ട് സർവീസുകൾ പറശ്ശിനിക്കടവിൽ പുനരാരംഭിച്ചിട്ടുണ്ട്.
തദ്ദേശീയർക്ക് തൊഴിൽ നൽകുന്ന ഉത്തരവാദിത്വ ടൂറിസത്തിന്റെയും പറശ്ശിനിക്കടവിലെത്തുന്ന തീർത്ഥാടകർക്ക് ലഭ്യമാവുന്ന അനുഭവേദ്യ ടൂറിസത്തിന്റെ സാദ്ധ്യതകളുമാണ് പ്രയോജനപ്പെടുത്തുന്നത്. പറശ്ശിനിക്കടവിൽ സഞ്ചാരികൾക്കുള്ള പാർക്കിംഗ് സൗകര്യത്തിന്റെ അപര്യാപ്തതയാണ് പ്രധാന പ്രതിബന്ധം.
തച്ചോളി ഒതേനൻ മുതൽ ജലറാണി വരെ
സംസ്ഥാന ജലഗതാഗത വകുപ്പിന്റെ വാട്ടർ ടാക്സി, ടൂറിസ്റ്റ് ബോട്ട് സർവീസ്, വിനോദസഞ്ചാര വകുപ്പിന്റെ തച്ചോളി ഒതേനൻ ക്രൂസ് ബോട്ട്, റോയൽ ടൂറിസം ഡെവലപ്മെന്റ് സൊസൈറ്റിയുടെ എ.സി ക്രൂസർ ബോട്ട്, നന്മ ബോട്ട് ക്ലബ്ബിന്റെ ജലറാണി, ഉല്ലാസ് ബോട്ട് സർവീസ് തുടങ്ങിയവയാണ് പറശ്ശിനിക്കടവിൽ സർവീസ് നടത്തുന്നത്.
2018 ലെ പ്രളയത്തിൽ ആലപ്പുഴയിൽ രക്ഷാപ്രവർത്തനത്തിനുപോയ ഒരുകൂട്ടം ബോട്ട് തൊഴിലാളികളുടെ കൂട്ടായ്മയായ നന്മ ബോട്ട് ക്ലബ്ബാണ് മലബാറിലെ ഏറ്റവും വലുപ്പമേറിയ ആഡംബര ഹൗസ് ബോട്ടായ ജലറാണി നീറ്റിലിറക്കിയത്. 100അടി നീളവും 18അടി വീതിയുമുള്ള ബോട്ടിൽ ജലയാത്ര എന്നതിലുപരി നൂറോളം പേർക്ക് ഒരുമിച്ചിരുന്ന് യോഗങ്ങളും ഒത്തുചേരലുകളും നടത്താം.
ഒരുങ്ങുന്നു 17 ടെർമിനലുകൾ
കണ്ണൂർ ജില്ലയ്ക്ക് 40.82 കോടി രൂപയുടെ പദ്ധതി
കാസർകോട് 12.25 കോടിയുടെ പ്രവൃത്തികൾ
മാഹി, അഞ്ചരക്കണ്ടി, വളപട്ടണം, കുപ്പം, പെരുമ്പ, തേജസ്വിനി പുഴകളിലായി 17 ടെർമിനലുകൾ
ബോട്ട് ജെട്ടി, വാക്‌വേ, ടോയ്‌ലറ്റ് എന്നിവയുടെ നിർമാണം പുരോഗമിക്കുന്നു
പറശ്ശിനിക്കടവ് ടെർമിനലിന് ചെലവായത് 4,88,80,000 രൂപ
തളിപ്പറമ്പ്, അഴീക്കോട്, കല്യാശേരി മണ്ഡലങ്ങളിലായി സ്വദേശ് ദർശൻ സ്‌കീമിൽ 80.37 കോടിയുടെ പദ്ധതിക്ക് അംഗീകാരം