ഇരിട്ടി: മേഖലയിൽ കനത്ത മഴ തുടരുന്നു. തിങ്കളാഴ്ച ഉച്ചക്ക് ഒരു മണിയോടെ തുടങ്ങിയ മഴയ്ക്ക് വൈകുന്നേരം നാല് മണിയോടെ ശമനമുണ്ടായെങ്കിലും മഴ തുടരുന്നതിൽ ആശങ്ക. ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് ഓഫീസിലും താലൂക്ക് ആശുപത്രി പുതിയ ഒ.പി ബ്ലോക്ക് മുറ്റത്തും വെള്ളം കയറി. വർഷങ്ങളായി മഴക്കാലത്ത് ഇരിട്ടി ബ്ലോക്ക് ഓഫീസ് മുറ്റത്തും അകത്തും വെള്ളം കയറുന്നത് പതിവായതോടെ പയഞ്ചേരി മുക്ക് മുതൽ എസ്.ബി.ഐ വരെ പൊതുമരാമത്ത് വകുപ്പിന്റെ നേതൃത്വത്തിൽ ഓവുചാൽ വീതികൂട്ടുകയും റോഡ് ഉയർത്തി നവീകരിക്കുകയും ചെയ്തിരുന്നു. ഇതോടെ റോഡിൽ വെള്ളം കയറി ഗതാഗതം തടസ്സപ്പെടുന്നതിന് ശമനമുണ്ടായെങ്കിലും ബ്ലോക്ക് ഓഫീസ് മുറ്റത്തേക്ക് വെള്ളം ഇരച്ചു കയറുന്നതിന് ശമനമുണ്ടാക്കാനായില്ല.
ശക്തമായ മഴപെയ്യുമ്പോൾ മുറ്റത്തേക്ക് ഒഴുകിയെത്തുന്ന വെള്ളം ഓഫീസിന്റെ താഴത്തെ മുറികളിലേക്കും എത്തുന്നു. ഓഫീസിലെത്തേണ്ടവർ മുട്ടോളം ചെളി വെള്ളത്തിൽ പോകേണ്ട അവസ്ഥയാണ്.
താലൂക്ക് ആശുപത്രി പുതിയ ഒ.പി ബ്ലോക്കിന്റെ മുൻവശത്തെ മുറ്റവും തിങ്കളാഴ്ച പെയ്ത കനത്തമഴയിൽ വെള്ളത്തിലായി. ഒ.പിയിലെത്തുന്നവർക്ക് കാത്തിരിപ്പു കേന്ദ്രമായി ഒരുക്കിയ മുറിക്കകത്തേക്കും വെള്ളം കയറി. ഇന്റർലോക്ക് പാകിയ മുറ്റമാണ് മണിക്കൂറുകളോളം വെള്ളമൊഴുകിപ്പോകാതെ തടാകസമാനമായി മാറിയത്. മുറ്റത്ത് അടുത്തിടെ പാകിയ ഇന്റർലോക്കുകൾ മാസങ്ങൾക്കുള്ളിൽ തന്നെ ഇളകി നാശോന്മുഖമായതും വിവാദമായിരുന്നു. ആശുപത്രിയുടെ ഒ.പി കൂടാതെ ഡയാലിസിസ് സെന്ററും ഈ ബ്‌ളോക്കിലാണ് പ്രവർത്തിക്കുന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പിന് മുൻപ് അന്നത്തെ ആരോഗ്യമന്ത്രി കെ.കെ. ശൈലജ ഉദ്ഘാടനം ചെയ്യുകയും പ്രവർത്തിക്കാതെ അടഞ്ഞു കിടക്കുന്നതുമായ ലക്ഷ്യ മാതൃ ശിശു ബ്ലോക്കും ഈ കെട്ടിടത്തിന് മുകളിലാണ്.