കാസർകോട്: ലോകം ചുറ്റാൻ കാൽനടയായി ഇറങ്ങിയിരിക്കുകയാണ് രോഹൻ അഗർവാൾ. ലക്ഷ്യം സൈബീരിയ. നാഗ്പൂർ സ്വദേശിയായ ഈ 19 കാരൻ പഴയകാല ഗുരുകുല വിദ്യാഭ്യാസത്തെ മനസിൽ കൊണ്ടുനടക്കുന്നു. നടന്നുതന്നെ രാജ്യത്തെയും ലോകത്തെയും അറിയാൻ നിശ്ചയിച്ചത് അതിനാലാണ്.
420 ദിവസമായി യാത്ര തുടരുന്ന രോഹൻ വടക്കൻ കേരളത്തെ കുറിച്ച് അറിയാൻ കാസർകോട്ടും എത്തി. കേരളത്തിൽ എത്തിയിട്ട് ഒന്നര മാസം കഴിയുന്നു. എത്തുന്നിടത്തെല്ലാം വീടും കാണുന്നവരെല്ലാം ആതിഥേയരുമാണ് രോഹന്. ബികോം രണ്ടാം വർഷ പഠനം ഉപേക്ഷിച്ചാണ് കഴിഞ്ഞ ആഗസ്റ്റ് 25 ന് ലോകം ചുറ്റാനിറങ്ങിയത്. 15 സംസ്ഥാനങ്ങളിൽ യാത്ര ചെയ്ത ശേഷമാണ് കേരളത്തിലെത്തിയത്. ബാഗിൽ കുറച്ചു തുണികളും ഫോണും പവർ ബാങ്കും 2500 രൂപയും കൊണ്ടായിരുന്നു യാത്ര.
കഴിയുന്നത്ര നടക്കും. ആരെങ്കിലും ലിഫ്റ്റ് നൽകിയാൽ ഇടയ്ക്ക് സ്വീകരിക്കും. സുരക്ഷിതമെന്ന് തോന്നുന്നിടത്തും ആരാധനാലയങ്ങളിലും കിടന്നുറങ്ങും. സോഷ്യൽ മീഡിയ വഴി അറിയുന്നവർ സഹായത്തിനെത്തും. താമസ സൗകര്യവും ഭക്ഷണവും അവർ ഒരുക്കി നൽകും. ഒത്തിരി പേർ കിടക്കാൻ വീടുകളിൽ ഇടംനൽകി. എന്നാൽ താമസിക്കാൻ ഇടമോ ഭക്ഷണമോ രോഹൻ ഇതുവരെ ആരോടും ചോദിച്ചു വാങ്ങിയിട്ടില്ല.
ട്രാവൽ കൂട്ടായ്മയുടെ സഹകരണം എല്ലായിടത്തും രോഹന് കിട്ടുന്നുണ്ട്. തമിഴ്‌നാട്ടിൽ നിന്നാണ് ഇടുക്കി വഴി കേരളത്തിൽ എത്തിയത്. ഇന്ത്യ മുഴുവൻ കണ്ടതിന് ശേഷം സൈബീരിയയിൽ എത്തുകയാണ് ലക്ഷ്യം. പ്ലാസ്റ്റിക്കിനെതിരെ പോരാടാനുള്ള സന്ദേശം പ്രചരിപ്പിക്കുന്നുണ്ട്. ശുചീകരണത്തിലും പങ്കാളിയാകുന്നു. കാസർകോട്ട് ജസീർ മധൂർ, മോണിഞ്ഞി മുസോടി എന്നിവർ വഴികാട്ടികളായി. മാലിക് ദീനാർ, മധൂർ ടെമ്പിൾ, ചൗക്കി, ചന്ദ്രഗിരി, മുസോടി തുറമുഖം, ഉപ്പള, തലപ്പാടി, കടന്ന് മംഗളൂരുവിലേക്ക് പോയി. നാഗ്പൂരിൽ വ്യാപാരം നടത്തുന്ന രമേശിന്റേയും സീമയുടെയും മകനാണ് രോഹൻ. ആറാം ക്‌ളാസുകാരി കനിക സഹോദരിയും.
കേരളം അതിമനോഹരമാണ് മലയാളികൾ സ്നേഹമുള്ളവരും. ഈ ചന്ദ്രഗിരിയുടെ തീരങ്ങൾ എത്ര സുന്ദരമാണ്. ഇവിടെ എത്തിയപ്പോൾ ഒരു പ്രത്യേക ഫീലുണ്ട്.
രോഹൻ അഗർവാൾ