pazhassi
പഴശ്ശി അണക്കെട്ട്

മലബാറിലെ ആദ്യത്തെ ജലസേചന പദ്ധതി

കണ്ണൂർ: സംസ്ഥാനത്തെ ഏറ്റവും വലിയ ജലസേചന പദ്ധതിയായ പഴശ്ശി പദ്ധതി നാലു പതിറ്റാണ്ട് കഴിഞ്ഞിട്ടും ലക്ഷ്യത്തിലെത്തിയില്ല.1979ൽ ഉദ്ഘാടനം ചെയ്ത ഈ പദ്ധതിക്ക് പത്തുശതമാനം മാത്രമാണ് ലക്ഷ്യം നേടാനായത്. 2008 മുതൽ ജലവിതരണം തീരെ നടന്നിട്ടില്ല.

വളപട്ടണം പുഴയ്ക്ക് കുറുകെയാണ് ഈ അണക്കെട്ട്. മട്ടന്നൂർ കുയിലൂരിൽ പുഴയിലെ ജലവിതാനം 16 മീറ്ററാക്കി ഉയർത്തിയാണ്, കുപ്പം പുഴയ്ക്കും മാഹി പുഴയ്ക്കും ഇടയിലുള്ള കൃഷിഭൂമിയിൽ വെള്ളം എത്തിക്കുക എന്ന ലക്ഷ്യത്തോടെ പദ്ധതി തുടങ്ങിയത്. കനത്തമഴയിൽ പുഴകൾ നിറഞ്ഞു കവിയുമ്പോഴുള്ള ആശങ്കയും ഇപ്പോൾ ഈ പ്രദേശത്തുകാർക്കുണ്ട്.
1957 ലെ ഇ.എം.എസ് സർക്കാർ തയ്യാറാക്കിയ രൂപരേഖയുടെ അടിസ്ഥാനത്തിൽ തുടക്കംകുറിച്ച മട്ടന്നൂർ വെളിയമ്പ്രയിലെ പഴശ്ശി പദ്ധതി വടക്കേ മലബാറിലെ ആദ്യത്തേതും പ്രമുഖവുമായ ജലസേചന പദ്ധതി കൂടിയാണ്. മൂന്ന് കനാലുകളുടെ പണി പൂർത്തിയായെങ്കിലും വെള്ളം ശേഖരിക്കാനോ വിതരണം ചെയ്യാനോ ഇനിയും കഴിഞ്ഞിട്ടില്ല. മണ്ണിൽ നിർമ്മിച്ച കനാലുകൾ പലതും പൂർണമായും ജീർണിച്ചു. രണ്ട് അണ്ടർ ടണലുകൾ തകർന്നു. പറശ്ശിനിക്കടവ്, മാഹി ഭാഗങ്ങളിലേക്കു വെള്ളമെത്തിക്കാൻ ഇനിയും നടപടിയായില്ല.

കൈയേറ്റവും വ്യാപകം
ഉപകനാലുകൾ മിക്കയിടത്തും വൻതോതിൽ കൈയേറി മണ്ണിട്ട് മൂടി കെട്ടിടങ്ങളും മറ്റും നിർമ്മിച്ചിട്ടുണ്ട്. ഇതു കണ്ടുപിടിക്കുന്നതു മാത്രമാണ് ഇപ്പോൾ നടക്കുന്ന പ്രധാന ജോലി. പകൽ മുഴുവൻ കോടതി നടപടിക്രമങ്ങളിൽ കെട്ടിത്തിരിയുന്ന ഉദ്യോഗസ്ഥർക്ക് പദ്ധതിയുടെ കാര്യം നോക്കാനും നേരമില്ല. ഉപകനാലുകൾ എവിടെയൊക്കെയാണെന്നു പോലും നിശ്ചയമില്ലാത്ത ഉദ്യോഗസ്ഥരുമുണ്ട്. ഒരു പ്രധാന കനാലും മാഹി, എടക്കാട്, അഴീക്കൽ, കാട്ടാമ്പള്ളി, മൊറാഴ തുടങ്ങി അഞ്ച് ശാഖാ കനാലുകളും ഉൾപ്പെടുന്നതാണ് പദ്ധതി. ഇതിനിടെ 2019ലെ പ്രളയത്തെ തുടർന്നുണ്ടായ വിള്ളലിൽ കനാലിന് ആറു കോടിയുടെ നാശനഷ്ടവുമുണ്ടായി.

വിതരണ ശൃംഖല
16 റേഡിയൽ ഷട്ടറോടുകൂടിയ ബാരേജിന് 245 മീറ്റർ ഉയരമുണ്ട്. തളിപ്പറമ്പ്, തലശേരി, ഇരിട്ടി, കണ്ണൂർ താലൂക്കുകളിലായി 46.26 കിലോമീറ്റർ മെയിൻ കനാലും 75.419 മീറ്റർ ശാഖാ കനാലും 118.43 കിലോമീറ്റർ നീർചാലുമായി 404.40 കിലോമീറ്റർ നീളത്തിലാണ് പഴശ്ശി ജലസേചന പദ്ധതിയുടെ വിതരണശൃംഖല.

പഴശ്ശി പദ്ധതി നാൾവഴികൾ
1957-സാങ്കേതിക പഠനം തുടങ്ങിയത്
1961-നിർമ്മാണം തുടങ്ങിയത്
1968-പൂർത്തിയാക്കാൻ ലക്ഷ്യമിട്ടത്

1979 -ഭാഗികമായി കമ്മിഷൻ ചെയ്തു

ഇടയ്ക്കിടെയുണ്ടാകുന്ന കാലവർഷക്കെടുതികളാണ് പദ്ധതിയുടെ കാലതാമസത്തിന് കാരണമാകുന്നത്. എന്തുതന്നെയായാലും പഴയ പേരുദോഷം മാറ്റി പദ്ധതി പുനരുജ്ജീവിപ്പിക്കാൻ സർക്കാരിൽ നിന്നും ആവശ്യമായ സഹായം ഇപ്പോൾ കിട്ടിവരുന്നുണ്ട്

-സി.ഡി. സാബു,​ എക്സിക്യൂട്ടീവ് എൻജിനീയർ,​
പഴശ്ശി ജലസേചന പദ്ധതി