കണ്ണൂർ: കൊവിഡ് വ്യാപനത്തിനിടയിൽ സ്വന്തം ജീവൻ പോലും പണയം വച്ച് രാവും പകലുമില്ലാതെ ജോലി ചെയ്യുന്ന ആശാവർക്കർമാർക്ക് മൂന്നുമാസമായി ശമ്പളമില്ല. കിട്ടുന്ന അഭിനന്ദനം കൊണ്ട് കുടുംബം പോറ്റാൻ കഴിയുമോയെന്നാണ് ഇവരുടെ ചോദ്യം. മുടങ്ങിയ ശമ്പളം കിട്ടാൻ മുട്ടാത്ത വാതിലുകളില്ല. ആരോഗ്യമേഖലയിലെഇതര ജീവനക്കാർക്ക് ശമ്പളവും ഇൻസെന്റീവും മറ്റും മുടങ്ങാതെ നൽകുമ്പോൾ തങ്ങളെ ആരും തിരിഞ്ഞു നോക്കുന്നില്ലെന്ന പരിഭവത്തിലാണിവർ.
ഇതൊക്കെയാണെങ്കിലും ജോലി ചെയ്യാൻ ഇവർ ഒട്ടും മടി കാട്ടുന്നില്ല. ജോലിക്ക് ഒരു കുറവുമില്ല താനും. ഓണറേറിയ വിതരണം അടക്കം മുടങ്ങിയതോടെ ഈ മേഖലയിലെ ആയിരക്കണക്കിന് തൊഴിലാളികൾ കടുത്ത ദുരിതത്തിലാണ്.മഹാമാരിക്കാലത്ത് സ്വന്തം ജീവസുരക്ഷയും ജീവിത പ്രശ്‌നങ്ങളും മാറ്റിവെച്ച് ആരോഗ്യ പ്രവർത്തകർക്കൊപ്പം പ്രതിരോധ പ്രവർത്തനങ്ങളിലേർപ്പെട്ടവരാണ് ആശാ വർക്കാർമാർ.
വേതനം ഇങ്ങനെ
ഓണറേറിയം 6000
സ്ഥിര ഇൻസെന്റീവ് 2000
കൊവിഡ് ഇൻസെന്റീവ് 1000
പ്രതിമാസം ആകെ 9000 രൂപ
ജോലി ഭാരം ഇരട്ടിയായി
കൊവിഡ് രോഗികളുടെ ക്വാറന്റീൻ, വാക്‌സിനേഷൻ, മരുന്ന് വിതരണം എന്നിവയുടെ ചുമലതലകളെല്ലാം ആശ വർക്കാർമാർക്കാണ്. കൂടാതെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി രൂപീകരിച്ച റാപിഡ് റസ്‌പോൺസ് ടീമിലും ഇവർ അംഗങ്ങളാണ്. പ്രതിദിനം തങ്ങളുടെ പ്രദേശങ്ങളിലെ കൊവിഡ് രോഗികളുമായി ബന്ധപ്പെട്ട റിപ്പോർട്ട് തയ്യാറാക്കി ഡി.എം.ഒ, വാർഡ് കൗൺസിലർ, അതത് പൊലീസ് സ്‌റ്റേഷൻ, അംഗനവാടി അദ്ധ്യാപിക എന്നിവർക്ക് അയക്കേണ്ട ഉത്തരവാദിത്വവും ഇവർക്കാണ്. ഭക്ഷണം, യാത്ര ചിലവ് എന്നിവയടക്കം ഭീമമായ ചിലവും വഹിച്ചാണ് ഇവരുടെ യാത്രകൾ.
മൂന്നു മാസമായി ശമ്പളം മുടങ്ങിയിട്ട്. മഹാമാരിക്കിടയിലും ജോലി ഭാരം കൂടുതലാണ്. വിശ്രമമെടുക്കാൻ പോലും കഴിയുന്നില്ല. അതിനിടയിലാണ് ശമ്പള നിഷേധം. ഈ അവഗണന തുടർന്നാൽ ശക്തമായ സമരത്തിന് ഇറങ്ങേണ്ടി വരും-വി.കെ. സദാനന്ദൻ(സംസ്ഥാന പ്രസിഡന്റ്, കേരള ആശാ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ)