naushad

കണ്ണൂർ: ഫാഷൻഗോൾഡ് നിക്ഷേപ തട്ടിപ്പ് മാതൃകയിൽ കണ്ണൂരിൽ തട്ടിപ്പ് നടത്തിയ മുൻ മുസ്ലിം ലീഗ് നേതാവ് അറസ്റ്റിൽ. കണ്ണൂർ ഫോർട്ട് റോഡിലെ സി.കെ ഗോൾഡ് ആന്റ് ഡയമണ്ട്‌സ് ജ്വല്ലറിയിൽ മാർക്കറ്റിംഗ് ജനറൽ മാനേജരായി ജോലിചെയ്തിരുന്ന അത്താഴകുന്ന് കേരമ്പേത്ത് വീട്ടിൽ കെ.പി. നൗഷാദി (47)നെയാണ് ഇന്നലെ രാവിലെ കണ്ണൂർ വിമാനത്താവളത്തിൽ കണ്ണൂർ ടൗൺ സി.ഐ ശ്രീജിത്ത് കൊടേരിയുടെ നേതൃത്വത്തിലുളള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്.

അമ്പതോളം പേരിൽ നിന്നും പണവും സ്വർണവും വാങ്ങി ഇയാൾ വിദേശത്തേക്ക് മുങ്ങുകയായിരുന്നു. വിദേശത്ത് നിന്നും പ്രതി തിരിച്ചു വരുന്നുണ്ടെന്ന വിവരത്തെ തുടർന്ന് പൊലീസ് രഹസ്യമായി നടത്തിയ നീക്കത്തിലാണ് പിടിയിലാകുന്നത്. ഇയാൾക്കെതിരേ നിലവിൽ പത്തു പേരുടെ പരാതിയുണ്ട്.ജ്വല്ലറിയിൽ ജനറൽ മാനേജരെന്ന നിലയിലാണ് ഇയാൾ നിക്ഷേപകരെ വലയിലാക്കിയത്. കൂടുതൽ പലിശ വാഗ്ദാനം ചെയ്തു നിക്ഷേപം സ്വീകരിക്കുകയായിരുന്നു. കണ്ണൂർ സിറ്റി, അത്താഴക്കുന്ന്, കുന്നുംകൈ, പാപ്പിനിശേരി, വാരം, കാട്ടാമ്പള്ളി, കുന്നാവ്, കുഞ്ഞിപ്പള്ളി, ശാദുലിപ്പള്ളി തുടങ്ങിയ സ്ഥലങ്ങളിലുള്ളവരാണ് തട്ടിപ്പിനിരയായത്. ഒരുലക്ഷം മുതൽ 20 ലക്ഷം രൂപവരെ നിക്ഷേപിച്ചവരുണ്ട്. ഒരുലക്ഷത്തിന് പ്രതിമാസം 3000 മുതൽ 6000 രൂപവരെ പലിശ വാഗ്ദാനം ചെയ്തായിരുന്നു നിക്ഷേപം സ്വീകരിച്ചത്. കൂടുതൽ തുക നിക്ഷേപിക്കുന്നവർക്ക് വലിയ നിരക്കിലുള്ള പലിശ വാഗ്ദാനം ചെയ്തിരുന്നു.

പണം നഷ്ടപ്പെട്ട ഏഴുപേർ കണ്ണൂർ എ.സി.പിക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു കണ്ണൂർ ടൗൺ പൊലീസ് കേസെടുത്തത്. ഇതിന് ശേഷം മൂന്ന് പരാതികൾ വേറെയും ലഭിച്ചു. ഇതുസംബന്ധിച്ച് ലീഗ് ജില്ലാ, സംസ്ഥാന നേതൃത്വത്തിനും പരാതി നൽകിയിരുന്നു. ഇതേ തുടർന്ന് ഇയാളെ പാർട്ടിയിൽ നിന്നും പുറത്താക്കുകയായിരുന്നു.

പണം ജ്വല്ലറിയിൽ എത്തിയില്ലെന്ന് ഉടമകൾ
ജ്വല്ലറി ഒരുലക്ഷത്തിന് 1000 രൂപയായിരുന്നു പലിശ നൽകിയിരുന്നത്. മുദ്രപ്പത്രത്തിൽ കരാറെഴുതിയായിരുന്നു നിക്ഷേപം സ്വീകരിക്കുന്നത്. പഴയ സ്വർണം നൽകുന്നവർക്ക് 11 മാസത്തിനുശേഷം പണിക്കൂലിയില്ലാതെ സമാനമായ അളവ് സ്വർണം നൽകുന്ന പദ്ധതിയും സി.കെ ഗോൾഡിൽ ഉണ്ടായിരുന്നു. ജ്വല്ലറി അധികൃതർ അറിയാതെ പലരിൽനിന്ന് നൗഷാദ് സ്വർണം സ്വീകരിച്ചിട്ടുണ്ട്. എന്നാൽ, സ്വർണം ജ്വല്ലറിയിൽ എത്തിയിരുന്നില്ലെന്ന് ഉടമകൾ പറയുന്നു. 35 പവൻ വരെ നഷ്ടപ്പെട്ടവരുണ്ട്. മുൻകൂർ പണം നൽകാതെ സ്വർണം വാങ്ങിയവരിൽനിന്ന് കൈപ്പറ്റിയ പണം ജ്വല്ലറിയിൽ അടച്ചില്ലെന്നും പരാതിയുണ്ട്.