ആലക്കോട്: തകർന്നുകൊണ്ടിരിക്കുന്ന കെട്ടിടത്തിലും കച്ചവടം നടത്തുന്നത് കണ്ടില്ലെന്ന് നടിച്ച് പഞ്ചായത്തും പൊലീസും. കരുവൻചാൽ പാലത്തിനു സമീപത്തുള്ള ബഹുനില കോൺക്രീറ്റ് കെട്ടിടം കാലപ്പഴക്കം കൊണ്ട് തകർന്നുവീഴുകയാണെന്നാണ് നാട്ടുകാർ ചൂണ്ടിക്കാട്ടുന്നത്.
20 വർഷം മുമ്പ് പുഴയുടെ പുറമ്പോക്ക് കൈയേറിയാണ് കെട്ടിടം നിർമ്മിച്ചതെന്നും കെട്ടിടത്തിന്റെ ഒരു ഭാഗം വർഷങ്ങൾക്കുമുമ്പുതന്നെ തകർന്നു വീണിരുന്നുവെന്നും നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു. ഇതിനെത്തുടർന്ന് കുറച്ചുകാലം അടഞ്ഞുകിടന്ന കെട്ടിടത്തിന്റെ ഒരുഭാഗത്ത് കട ആരംഭിക്കുകയായിരുന്നു.
അടുത്തകാലത്തായി ഈ കെട്ടിടത്തിന്റെ താഴത്തെ നിലയിൽ മറ്റൊരു കടയും ആരംഭിച്ചു. കഴിഞ്ഞ ദിവസം കെട്ടിടത്തിന്റെ കോൺക്രീറ്റ് മേൽക്കൂര ഉൾപ്പെടെയുള്ള ഒരുഭാഗം പൂർണ്ണമായി തകർന്നു പുഴയിൽ പതിച്ചുവെന്നതും നാട്ടുകാർ എടുത്തുപറയുന്നു.
ഇനിയും മുഖം തിരിക്കരുത്
നടുവിൽ ഗ്രാമപഞ്ചായത്തിൽപ്പെട്ട സ്ഥലത്താണ് ഈ കെട്ടിടമുള്ളതെങ്കിലും ബന്ധപ്പെട്ട ഉദ്യോഗസ്ഥരോ ജനപ്രതിനിധികളോ പൊലീസോ പ്രശ്നത്തിൽ ഇടപെടാതെ നിൽക്കുന്നതിലാണ് പരാതി. ദുരന്തത്തിനു കാത്തുനിൽക്കാതെ കെട്ടിടം പരിശോധിച്ച് എത്രയും പെട്ടെന്ന് നടപടി സ്വീകരിക്കണമെന്നാണ് ആവശ്യമുയർന്നിരിക്കുന്നത്.