rudr
രുദ്ര്

 2 മിനുട്ട് വേണ്ടി വന്നില്ല 38 ജീവികളുടെ ശബ്ദം തിരിച്ചറിയാൻ

കോഴിക്കോട്: നാലു വയസ് തികഞ്ഞിട്ടില്ല രുദ്ര് ശിവാൻഷിന്. കൃത്യമായി പറഞ്ഞാൽ പ്രായം മൂന്നു വർഷവും ഒൻപത് മാസവും. ഈ കുരുന്ന് പക്ഷേ, മുതിർന്നവരെയും വെല്ലുന്ന അസാമാന്യ കഴിവുമായി ഇന്ത്യ ബുക്ക് ഒഫ് റെക്കോർഡ്സിൽ ഇടം നേടിയിരിക്കുകയാണ്; ഏറ്റവും കൂടുതൽ ജീവികളുടെ ശബ്ദം തിരിച്ചറിയുന്ന ഏറ്റവും പ്രായം കുറഞ്ഞ കുട്ടി എന്ന വിഭാഗത്തിൽ!. ലോകത്തിന്റെ നാനാ ഭാഗങ്ങളിലായുള്ള 38 ജീവികളുടെ ശബ്ദം തിരിച്ചറിഞ്ഞത് വെറും 1 മിനുട്ട് 51 സെക്കൻഡ് കൊണ്ട് !!.

ദുബായിൽ ബിസിനസുകാരനായ കോഴിക്കോട് സ്വദേശി സുബിൻ സുഹാസിന്റെയും അവിടെ ഡെന്റൽ സർജനായ തിരുവനന്തപുരം നെടുമങ്ങാട് സ്വദേശിനി ഡോ.ബി.എസ്.ദിവ്യയുടെയും ഏകമകനാണ് രുദ്ര്. ഇന്ത്യ ബുക്ക് ഒഫ് റെക്കോർഡ്സ് എഡിറ്റോറിയൽ ടീമിന്റെ പരിശോധനയിൽ രുദ്ര് യഥാർത്ഥത്തിൽ 43 ജീവികളുടെ ശബ്ദം തിരിച്ചറിഞ്ഞതായി ഡോ.ദിവ്യ പറഞ്ഞു. അഞ്ചെണ്ണത്തിന്റെ ഉച്ഛാരണം വ്യക്തമല്ലാത്തതു കാരണം 38 എണ്ണം മാത്രം രേഖപ്പെടുത്തുകയായിരുന്നു. ഇപ്പോൾ അവന് അൻപതോളം ജീവികളുടെ ശബ്ദം തിരിച്ചറിയാനാവുന്നുണ്ടെന്നും അമ്മ കൂട്ടിച്ചേർക്കുന്നു.

ജീവിതത്തിൽ ഒരിക്കലും പോലും കണ്ടിട്ടില്ലാത്ത ദിനോസർ, ചെന്നായ, പെൻഗ്വിൻ, മരപ്പട്ടി തുടങ്ങിയവയുടെ ശബ്ദവും രുദ്രിന്റെ പട്ടികയിൽ ഉൾപ്പെടും. രണ്ടു വയസ് മുതൽ രുദ്ര് ഹോബിയായെന്നാണം ഈ കഴിവിലേക്ക് തിരിഞ്ഞിരുന്നു. ടി.വി സ്‌ക്രീനിൽ നോക്കാതെ തന്നെ ജീവികളുടെ ശബ്ദം കേട്ട് അവൻ ഉറക്കെ പേര് വിളിച്ചുപറയും. രുദ്രിന് ഏറ്റവും ഇഷ്ടമുള്ള ഇടം മൃഗശാലയാണ്. മൂന്നു വയസ് കഴിഞ്ഞപ്പോഴേക്കും തിരിച്ചറിയുന്ന ജീവികളുടെ എണ്ണം കുതിച്ചുയരുകയായിരുന്നു. സുഹൃത്തുക്കളിൽ ചിലർ നിർബന്ധിച്ചതോടെയാണ് ഡോ.ദിവ്യ ഇന്ത്യ ബുക്ക് ഒഫ് റെക്കോർഡ്സിന് ഒരു മാസം മുമ്പ് കത്തയച്ചത്. മറുപടി പെട്ടെന്നായിരുന്നു. വൈകാതെ ശബ്ദപരിശോധനയും.