കൊയിലാണ്ടി: കാപ്പാട് ബീച്ചിൽ വിനോദ സഞ്ചാരികളെത്തി തുടങ്ങിയെങ്കിലും തീരദേശ റോഡാകെ പൊട്ടിപൊളിഞ്ഞ നിലയിൽ തന്നെ. മൂന്ന് മാസം മുമ്പ് ഉണ്ടായ കനത്ത മഴയിലാണ് റോഡാകെ തകർന്നതും മിക്കയിടത്തും കടൽ ഭിത്തി ഇടിഞ്ഞതും. ടൂറിസം മന്ത്രിയും എം.എൽ.എയും സ്ഥലം സന്ദർശിക്കുകയും പെട്ടെന്ന് തന്നെ പുനർ നിർമ്മിക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. എന്നാൽ നടപടികളൊന്നും തന്നെ ആരംഭിച്ചിട്ടില്ല.
ബ്ലു ഫ്ലാഗ് ബീച്ച് ആയതോടെ നാട്ടുകാരും വിദേശികളുമായി നിരവധി വിനോദ സഞ്ചാരികൾ ഇവിടെയ്ക്ക് എത്താറുണ്ട്. റോഡിന്റെ തകർച്ച ടൂറിസത്തെ പ്രതികൂലമായി ബാധിച്ചേക്കുമെന്നാണ് റോഡരികിലുള്ള ചെറു കച്ചവടക്കാർ പറയുന്നത്. ദേശീയപാതയിൽ തിരുവങ്ങൂരിനും കൊയിലാണ്ടിയ്ക്കും ഇടയിൽ വാഹന ഗതാഗതത്തിന് പ്രയാസമുണ്ടാവുമ്പോൾ തീരദേശ റോഡ് വഴിയാണ് വാഹനങ്ങൾ തിരിച്ച് വിടുന്നത്. എന്നാൽ ചെറു വാഹനങ്ങൾക്ക് മാത്രമേ ഇപ്പോൾ ഇതുവഴി പോകാൻ കഴിയുള്ളൂ. കൊല്ലം പാറപ്പള്ളി മുതൽ കാപ്പാട് വരെ കടലാക്രമണം ശക്തമാണിപ്പോൾ. തീരപ്രദേശത്ത് ജീവിക്കുന്നവരും വലിയ ആശങ്കയിലാണ്. ഫിഷിംഗ് ഹാർബർ പുലിമുട്ട് വന്നതിനെ തുടർന്ന് കടലാക്രമണം വടക്കോട്ടും തെക്കോട്ടും നീങ്ങിയിരിക്കയാണ്. ഇത് പരിഹരിക്കാൻ ചെറിയ പുലിമുട്ടുകൾ സ്ഥാപിക്കണമെന്നും തീരദേശവാസികൾ ആ വശ്യപ്പെട്ടിരിക്കുകയാണ്. പൊയിൽക്കാവ് മുതൽ തുവ്വപ്പാറ വരെ ചെറിയ ഒരു ഭാഗത്ത് മാത്രമാണ് പുനർനിർമ്മാണം നടന്നത്.
മന്ത്രിയെ നേരിട്ട് കണ്ട് വളരെ പെട്ടെന്നു പുനർനിർമാണ പ്രവർത്തനം തുടങ്ങും
കാനത്തിൽ ജമീല എം.എൽ.എ.